ആറുവരി ദേശീയപാതയിൽ രാത്രി ഇറക്കിവിട്ട യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കുന്നു

ആറുവരിപ്പാതയിൽ ബസ് യാത്രക്കാരിയെ ഇറക്കിവിട്ടു; റോഡിൽ നിന്നിറങ്ങിയത് കോണി ഉപയോഗിച്ച്‌

പയ്യോളി (കോഴിക്കോട്): രാത്രിയിൽ ബസ്‍സ്റ്റോപ്പിൽ ഇറക്കേണ്ടതിന് പകരം യാത്രക്കാരിയെ സർവിസ് റോഡിൽനിന്ന് ഏറെ ഉയരത്തിലുള്ള ആറുവരി ദേശീയപാതയിലെ കൂരിരുട്ടിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകാരുടെ ക്രൂരത. ഞായറാഴ്ച രാത്രി എട്ടോടെ തിക്കോടി ടൗണിലെ ആറുവരി ദേശീയപാതയിലാണ് സംഭവം. കോഴിക്കോട്ടുനിന്ന് തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത യുവതിയെ സർവിസ് റോഡ് വഴിയുള്ള തിക്കോടി ടൗണിലെ ബസ്‍സ്റ്റോപ്പിലായിരുന്നു ഇറക്കേണ്ടിയിരുന്നത്.

എന്നാൽ, യുവതി യാത്രചെയ്ത കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ‘ഋത്വിക’ ബസ് ഇരുപതാം മൈൽസിൽനിന്ന് ആരംഭിക്കുന്ന നിർദിഷ്‌ട ആറുവരി ദേശീയപാതയിലേക്ക് കയറുകയായിരുന്നു. നിർമാണം പൂർത്തിയാവാത്ത ആറുവരിപാതയിൽ വിളക്കുകൾ സ്ഥാപിക്കാത്തത് കാരണം വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. സർവിസ് റോഡിൽനിന്ന് ഏറെ ഉയരത്തിലുള്ള ദേശീയപാതയിൽനിന്ന് തിരിച്ച് പെട്ടെന്ന് താഴെക്കിറങ്ങൽ അസാധ്യമാണ്. നാട്ടുകാർ കോണി സംഘടിപ്പിച്ച് ആറുവരിപ്പാതയുടെ ഭിത്തിയിൽ വെച്ചുകൊടുത്താണ് യുവതിയെ സാഹസികമായി താഴെയെത്തിച്ചത്. സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതക്കെതിരെ യുവതി പയ്യോളി പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Private Bus Passenger Dropped Off on Pitch-Dark 6-Lane Highway in Kozhikode; Rescued Using a Ladder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.