കൊച്ചി: വിസ ഏജൻറുമാരുടെ കെണിയിൽ കുടുങ്ങി മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായി ദോഹയിലെ ജയിലിൽ കഴിയുന്ന നാല് യുവാക്കളുടെ മോചനം തേടി അമ്മമാർ നൽകിയ ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറും പൊലീസുമടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. യുവാക്കളെ ചതിച്ച ഏജൻറുമാർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും കേസ് സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ട് ദുഹൈൽ ജയിലിൽ കഴിയുന്ന അങ്കമാലി മൂക്കന്നൂർ സ്വദേശി ആഷിക് ആഷ്ലി, കോട്ടയം സ്വദേശി കെവിൻ മാത്യൂ, ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ആദിത്യ മോഹനൻ, എറണാകുളം ഒക്കൽ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാർ നൽകിയ ഹരജിയിലാണ് നിർദേശം.
യുവാക്കളെ ചതിച്ച ഏജൻറുമാർക്കെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ല പൊലീസ് മേധാവികളോട് കോടതി നിർദേശിച്ചു. സി.ബി.െഎ അന്വേഷണം ആവശ്യമായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ ഹരജിക്കാരോടും കോടതി ആവശ്യപ്പെട്ടു. ഇൗ മാസം 14നകം വിശദീകരണം നൽകാനാണ് ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്
യുവാക്കളെല്ലാം ദരിദ്ര കുടുംബങ്ങളിൽനിന്നുള്ളവരാണെന്നും ഇവരെ ഏജൻറുമാർ ചതിക്കുകയായിരുന്നെന്നും ഹരജിയിൽ പറയുന്നു. യുവാക്കൾക്ക് വിസ സംഘടിപ്പിച്ചുനൽകിയ ഷാനി, റഫീസ്, റാഷിദ്, ജയേഷ് എന്നിവർ തങ്ങളുടെ ബന്ധുക്കൾക്ക് കൈമാറാനുള്ള സാധനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാക്കളെ ചില ലഗേജുകൾ ഏൽപിക്കുകയായിരുന്നു. മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന ഇൗ ലഗേജുകൾ പിടികൂടിയതാണ് യുവാക്കൾ ജയിലിലാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.