ഗുരുതര കുറ്റകൃത്യങ്ങള്‍ ഇനി സി.ഐമാര്‍ അന്വേഷിക്കും

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്ന കേസുകളുടെ പട്ടിക പുതുക്കിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. യു.എ.പി.എ പോലുള്ള ചില പുതിയ വകുപ്പുകള്‍ വന്നതിനാലാണ് പട്ടിക പുതുക്കിയത്. 26 ഇനം ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടിക പുതുക്കിയിട്ടുണ്ട്. ഇതുപ്രകാരം ഭൂരിഭാഗം കേസുകളുടെയും ചുമതല ഇനിമുതല്‍ സി.ഐമാര്‍ക്കായിരിക്കും. 

സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട കേസുകള്‍ ചുവടെപ്പറയുന്നു. കൊലപാതകം, ആത്മഹത്യ, പിടിച്ചുപറി, 10 ലക്ഷം രൂപക്ക് മുകളിലുള്ള കൊള്ള, ഭവനഭേദന മോഷണം, 20 ലക്ഷം രൂപക്കുമേല്‍ മൂല്യമുള്ള വസ്തുക്കളുടെ മോഷണം, വാഹനമിടിച്ചശേഷം കേസെടുത്ത് 24 മണിക്കൂര്‍ കഴിഞ്ഞും തെളിവ് ലഭിക്കാത്ത കേസുകള്‍, ട്രെയിന്‍ അപകടമരണങ്ങള്‍, അട്ടിമറി സംശയം, എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരായ സ്വമേധയാ ഉള്ള കേസുകള്‍, ആത്മഹത്യ പ്രേരണയും വ്യക്തിഹത്യയും, ഭിക്ഷാടനത്തിന് കുട്ടികളെ തട്ടിക്കൊണ്ടുപോകലും അംഗവൈകല്യം വരുത്തലും, കൊലപാതകത്തിനും മോചനദ്രവ്യത്തിനും വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലും അപഹരണവും, ഒരു കിലോയിലധികം ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുന്ന എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള കേസുകള്‍, സ്ത്രീപീഡന മരണങ്ങള്‍, ബലാത്സംഗം, സ്ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യംചെയ്യുന്നതിന്‍െറ ഭാഗമായ ജീവഹാനി, വിദേശികള്‍ക്ക് മാരക പരിക്കേല്‍ക്കുന്ന ആക്രമണങ്ങള്‍, ഒറ്റക്കോ സംഘംചേര്‍ന്നോ വസ്തു തട്ടിയെടുക്കലും വഞ്ചനയും, ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന കുറ്റങ്ങള്‍, മനുഷ്യക്കടത്ത്, ആസിഡ് ആക്രമണം, ഒരുലക്ഷത്തിനുമേലുള്ള എ.ടി.എം തട്ടിപ്പുകള്‍, യു.എ.പി.എ/പോക്സോ കേസുകള്‍, 10,000 ലിറ്ററിന് മുകളിലും അഞ്ച് ലക്ഷത്തിനുമേല്‍ വിലയുള്ളതുമായ അബ്കാരി കേസുകള്‍, രാജ്യത്തിന് പുറത്ത് അച്ചടിച്ച കള്ളനോട്ട് കേസുകള്‍, കുട്ടികളുടെ തിരോധാനം, അവിവാഹിതകള്‍ ഉള്‍പ്പെട്ട കേസുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍ഹണത്തിനിടെ പരിക്കേല്‍ക്കല്‍. ഈ പട്ടികയില്‍പെടാത്ത കേസുകള്‍ എസ്.എച്ച്.ഒമാരായ എസ്.ഐമാര്‍ തന്നെയാണ് അന്വേഷിക്കേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.  യു.എ.പി.എ കേസ് അന്വേഷിക്കേണ്ടത് ജില്ല പൊലീസ് മേധാവിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഡിവൈ.എസ്.പിയാകണമെന്ന് കാട്ടി നേരത്തെ പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. 

Tags:    
News Summary - police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.