തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും വ്യക്തതയില്ലാതെ പൊലീസ്. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവൽകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പിനുള്ളിലുള്ളവർ തന്നെയാകാം മോഷണം നടത്തിയതെന്ന സംശയം ശക്തമാകുകയാണ്. സിറ്റി പൊലീസ് കമീഷണർക്ക് പോലും മുൻ അനുമതി വാങ്ങിയാണ് ക്യാമ്പിൽ പ്രവേശിക്കാനാകുന്നത്. അത്രയും സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ നിന്ന് എളുപ്പത്തിൽ ആനക്കൊമ്പ് കടത്താനാകില്ലെന്ന് പൊലീസും പറയുന്നു.
ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസും പരിസരവും സൈനികർ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. പാർട്ടി നടന്ന ബുധനാഴ്ച പരിപാടിയുടെ ഒരുക്കങ്ങൾക്കായി ക്യാമ്പിൽ എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ക്യാമ്പിനുള്ളിൽ സി.സി. ടി.വിയില്ലാത്തതും തിരിച്ചടിയായി. സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.