കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. പദ്ധതിക്കെതിരെ സമാധാനപരമായി സമരം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ പേരിൽ എല്ലാ അനുമതിയോടെയും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ അനുവദിക്കാനാവില്ല. ക്രമസമാധാനനില സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിനും പൊലീസിനും കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാറിന്റെ സഹായം തേടണം. സമരക്കാർ നിർമാണ സ്ഥലത്തേക്ക് അതിക്രമിച്ച് കയറരുതെന്നും ജസ്റ്റിസ് അനുശിവരാമൻ ഉത്തരവിട്ടു.
സമരം മൂലം തടസ്സപ്പെട്ട സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് വിലയിരുത്താൻ ഹരജി വീണ്ടും സെപ്റ്റംബർ 27ന് പരിഗണിക്കും.പ്രക്ഷോഭത്തിന്റെ ഭാഗമായി പുരോഹിതർ ഉൾപ്പെടെയുള്ള സമരക്കാർ അതിസുരക്ഷ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെയും നിർമാണ കമ്പനിയുടെയും വാദം. തുറമുഖ പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂർത്തിയായി. പദ്ധതിക്കുവേണ്ടി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെ പോലും ഒഴിപ്പിച്ചിട്ടില്ല. നിർമാണം തീരാറായ ഘട്ടത്തിലാണ് ഇത്തരമൊരു സമരമെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി സമരം നടത്തുന്നതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും തീരസംരക്ഷണത്തിനായി പദ്ധതികൾ നടപ്പാക്കി വരികയാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, ആയിരക്കണക്കിന് പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ വ്യവസ്ഥകൾ പാലിക്കാതെ നിർമാണം അനുവദിക്കരുതെന്ന് വൈദികരടക്കം സമരക്കാർ വാദിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളാണ് സമരം നടത്തുന്നത്. തുറമുഖ നിർമാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്നും വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.