തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ എല്ലാ ആഭ്യന്തര പരീക്ഷകളും ഇനി കാമറ നിരീക്ഷണത്തിൽ. പി.എസ്.സി പരീക്ഷ ക്രമക്കേടിലും കേരള സർവകലാശാല പരീക്ഷ വിവാദങ്ങളിലും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് സെൻററുകളിൽ കാമറ സ്ഥാപിക്കാൻ ഡി.ജി.പി ഉത്തരവിട്ടത്. ജനറൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ, ഹവീൽദാർ സ്ഥാനക്കയറ്റ പരീക്ഷ, നിർബന്ധിത പരീക്ഷകൾ എന്നിവയെല്ലാം ഇനി കാമറ നിരീക്ഷണത്തിലായിരിക്കും.
പൊലീസിലെ വകുപ്പുതല പരീക്ഷകൾക്കു ചോദ്യം തയാറാക്കുന്നതും പരീക്ഷ നടത്തുന്നതും ഇൻവിജിലേറ്റർമാരായി ഇരിക്കുന്നതും മാർക്ക് നിർണയിക്കുന്നതുമെല്ലാം സേനയിലെ തന്നെ ഉദ്യോഗസ്ഥരാണ്. ഇതിെൻറ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ചിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലും ജില്ല പൊലീസ് കേന്ദ്രങ്ങളിലുമാണ് പ്രധാനമായും വകുപ്പുതല പരീക്ഷ നടത്തുന്നത്. ഇതിൽ പൊലീസ് അക്കാദമിയിലും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും സ്ഥിരമായ കാമറകളും മറ്റു കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ പോർട്ടബിൾ കാമറകളുമാണ് സ്ഥാപിക്കുക. പരീക്ഷ ലിസ്റ്റിെൻറ കാലാവധി തീരും വരെ കാമറ ഹാർഡ് ഡിസ്കുകൾ പൊലീസ് ആസ്ഥാനത്ത് സൂക്ഷിക്കും.
പൊലീസിെൻറ കായികക്ഷമത പരീക്ഷകളും ക്രൈംബ്രാഞ്ച് പ്രവേശനത്തിനായുള്ള യോഗ്യത പരീക്ഷകളും ഇതിനകം കാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കെ.എ.പി നാലാം ബറ്റാലിയൻ സിവിൽ പൊലീസർ പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് എല്ലാ പരീക്ഷ ഹാളിലും കാമറ സ്ഥാപിക്കണമെന്ന് ക്രൈംബ്രാഞ്ച് പി.എസ്.സിയോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് പബ്ലിക് സർവിസ് കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.