പി.എൻ.ബി തട്ടിപ്പിൽ അന്വേഷണം തുടരുന്നു; മുൻകൂർ ജാമ്യ ഹരജിയുമായി മാനേജർ കോടതിയിൽ

കോഴിക്കോട്: കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തി ഒളിവിൽ പോയ പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. എം.പി. റിജിലാണ് കോഴിക്കോട് ജില്ല കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇന്ന് ഹരജി പരിഗണിക്കും.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയുടെ മുൻ സീനിയർ മാനേജരായ എം.പി. റിജിലിനെതിരെ സാമ്പത്തിക ക്രമക്കേടിന് ടൗൺ പൊലീസ് കേസെടുത്തിരുന്നു. ബാങ്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെ റിജിൽ ഒളിവിലാണ്.

അതേസമയം, പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോയമ്പത്തൂർ ഓഫിസിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട് ശാഖയിലെ മുഴുവൻ അക്കൗണ്ടുകളും പരിശോധിക്കുന്നത് തുടരുകയാണ്. നാലു ദിവസത്തിനകം വിദഗ്ധ സംഘം അവസാന റിപ്പോർട്ട് തയാറാക്കും.

ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിലാണ് മുൻ മാനേജർക്കെതിരെ കേസെടുത്തത്. റിജിൽ ജോലി ചെയ്യവെ കഴിഞ്ഞ ഒക്ടോബർ 12നും നവംബർ 25നുമിടയിൽ വിവിധ ദിവസങ്ങളിൽ സർക്കാർ സ്ഥാപനമായ കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് മാനേജറുടെ പരാതി. ഈ പരാതിയിൽ ശിക്ഷാ നിയമം 409 (ബാങ്ക് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന), 420 (വഞ്ചന) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അധികൃതർ അറിയാതെ പിൻവലിച്ചത് 14.5 കോടി രൂപയാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം 2,53,59,556 രൂപ പിൻവലിച്ചതായും കണ്ടെത്തിയിരുന്നു. ഈ തുക കോർപറേഷന്റെ അക്കൗണ്ടിൽ ബാങ്ക് തിരിച്ചേൽപിച്ചതായി കോർപറേഷൻ അധികൃതർ അറിയിച്ചു. പുതുതായി കണ്ടെത്തിയ 12 കോടിയോളം രൂപ കുടുംബശ്രീ അക്കൗണ്ടുകളിൽ നിന്നുള്ളതാണ്. 1.89 കോടി ഒരു അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 12, 14, 20, 25, നവംബർ ഒന്ന്, 11, 25 തീയതികളിൽ 2,53,59,556 രൂപ പിൻവലിച്ചതായി കണ്ടെത്തിയതായി സെക്രട്ടറി കെ.യു. ബിനിയും കഴിഞ്ഞ ദിവസം ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. നഗരസഭ അക്കൗണ്ട്സ് വിഭാഗം അറിയാതെയായിരുന്നു പണം പിൻവലിച്ചത്. ബാങ്ക് പരാതി നൽകിയ പ്രകാരമുള്ള 98,59,556 രൂപ കോർപറേഷൻ അക്കൗണ്ടിൽ ബാങ്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് സെക്രട്ടറി നൽകിയ പരാതിയിലുണ്ട്.

കോർപറേഷന്റെ 13 അക്കൗണ്ടുകളാണ് പി.എൻ.ബി ബാങ്കിന്റെ ഈ ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കോർപറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടങ്ങുകയായിരുന്നു.

പോഷകാഹാര പദ്ധതിയിൽ 4,82,675 രൂപയുടെ പേയ്മെന്റ് കഴിഞ്ഞ ദിവസം അക്കൗണ്ട്സ് വിഭാഗത്തിൽ എത്തിയിരുന്നു. ഇതിനായി ബാലൻസ് പരിശോധിച്ചപ്പോഴാണ് 2,77,068 രൂപ മാത്രമേ ബാക്കിയുള്ളൂവെന്ന് മനസ്സിലായത്. തുടർന്ന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ പല തവണയായി കോടികൾ പിൻവലിച്ചതായി കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - PNB money scam; Manager in court with anticipatory bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.