കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഉറപ്പുവരുത്തണമെന്നും വാണിജ്യം അടക്കം മറ്റ് ആവശ്യങ്ങൾക്ക് അനുമതി തേടി നിർമിച്ച കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കാനുള്ള അപേക്ഷകൾ അനിവാര്യ സാഹചര്യത്തിലൊഴികെ അനുവദിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഇക്കാര്യത്തിൽ സർക്കുലർ പുറപ്പെടുവിക്കാനും നിർദേശിച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൽകിയ അപേക്ഷ നിരസിച്ച ജില്ല കലക്ടറുടെ നടപടിക്കെതിരെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്‍റെ നിർദേശം.
കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്‍ലിം പള്ളികളുണ്ടെന്നതടക്കം വിലയിരുത്തിയാണ് കലക്ടർ അപേക്ഷ നിരസിച്ചത്. ഇത് ശരിവെച്ച കോടതി, ഇത്തരം അപേക്ഷകൾ ജാഗ്രതയോടെ വേണം തീർപ്പാക്കേണ്ടതെന്ന് നിർദേശിച്ചു. പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥന കേന്ദ്രങ്ങൾക്കുമുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് വേണം. സമാന ആരാധനാലയങ്ങൾ സമീപത്തുണ്ടോയെന്ന് പരിഗണിക്കണം.
ആരാധനാലയങ്ങൾ തമ്മിലെ അകലം അനുമതിക്ക് മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കു നിർമിച്ചശേഷം മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകുന്ന അപേക്ഷകൾ സാധാരണ ഗതിയിൽ അനുവദിക്കേണ്ടതില്ല. അനിവാര്യമാണെങ്കിൽ മാത്രം പൊലീസ് റിപ്പോർട്ടടക്കം പരിഗണിച്ചും വിശദമായി പരിശോധിച്ചും അനുമതി നൽകണം. ഇക്കാര്യത്തിലും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും കർശന നിർദേശം നൽകണം. അനുമതിയില്ലാതെ ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നത് അപലപനീയമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.