പറവൂർ: വികസന വിഷയങ്ങളിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം നടത്താം. നിയസഭയിൽ സർക്കാറിന്റെ തെറ്റുകൾക്കെതിരെ ശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേത് ശബരിമല വിഷയമാണ്. ലൈഫ് മിഷനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞത് മുഖ്യമന്ത്രിയാണ്. സി.പി.എം എസ്.ഡി.പി.ഐയുടെ പിന്തുണയെക്കുറിച്ച് മിണ്ടുന്നില്ല. വെൽഫെയർ പാർട്ടിയെ കുറിച്ച് ചോദിച്ചാൽ ദേഷ്യം വരും. സി.പി.എമ്മിന് എസ്.ഡി.പി.ഐ പിന്തുണ വേണോ വേണ്ടയോ എന്ന കാര്യത്തിൽ സി.പി.എമ്മുകാർ വ്യക്തത വരുത്തണം.
ഒരു വശത്ത് എസ്.ഡി.പി.ഐയുമായും മറ്റോരു വശത്ത് ആർ.എസ്.എസുമായി ഡീൽ ചെയ്യുന്നു. കേരളത്തിലെ എറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. 2011 ൽ ഗണേഷ് കുമാറിനെ സഭയിൽനിന്ന് പുറത്താക്കണമെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞത്. ഇന്ന് പ്രശ്നമുണ്ടായപ്പോൾ കുടുംബ പ്രശ്നമായി. പിന്നെ അന്ന് എന്തായിരുന്നു പ്രശ്നം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹത്തിന് ഇരട്ടത്താപ്പാണ്.
എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യമില്ലെന്ന് യു.ഡി.എഫ് കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ആ നിലപാടിൽ മാറ്റമില്ല. മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ അടുത്ത് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമില്ലല്ലോ. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലി ആദ്യം നൽകണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
ഏത് വിഷയത്തെ കുറിച്ചും മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണ്. വയനാട് ദുരന്തനിധിയിൽ നിന്ന് പണം മോഷ്ടിച്ചെന്ന് എം. സ്വരാജിന്റെ ആരോപണം തെറ്റാണ്. ഒരു ആപ്പ് വെച്ചാണ് പണം സ്വരൂപിച്ചത്. അക്കൗണ്ടിൽനിന്ന് ഒരു രൂപ മാറ്റിയിട്ടില്ല. ആർക്കും എന്തുവേണമെങ്കിലും പറയാമല്ലോ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ പുറത്തുവിടാം. രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ചത് അടിച്ചുമാറ്റിയ പാർട്ടിയാണ് സി.പി.എം. ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ പിരിച്ച തുകയുടെ പൂർണ ഉത്തരവാദിത്വം എനിക്കും കെ.പി.സി.സി പ്രസിഡന്റിനുമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പറവൂരിൽ ഡി.വൈ.എഫ്.ഐയുടെ കൂടിൽക്കെട്ടി സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർക്ക് വേറെ പണിയൊന്നുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ്. നേമത്ത് അവസാനഘട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എഫ്.സി.ആർ.എ നിയമം ന്യൂനപക്ഷങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.