കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മികച്ച പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല. എൽ.ഡി.എഫ് ക്യാമ്പിൽ തെരഞ്ഞെടുപ്പിൽ കടുത്ത നിരാശരാണ്. ഒരു ആത്മവിശ്വാസവും എൽ.ഡി.എഫിന് മുന്നോട്ട് വെക്കാൻ സാധിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ സി.പി.എം വർഗീയവത്കരണം നടത്തിയെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീതിപ്പെടുത്തി. കുന്നത്തൂരിൽ എസ്.ഡി.പി.ഐ-സി.പി.എം ഒരുമിച്ച് പ്രവർത്തിച്ചു. ബി.ജെ.പിക്കും കനത്ത തിരിച്ചടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് മാത്രമല്ല മറ്റിടങ്ങളിലും പണം ഒഴുക്കി. വടക്കേ ഇന്ത്യൻ മാതൃക പിന്തുടരാൻ ബി.ജെ.പി ശ്രമിച്ചു. എന്നാൽ, രാഷ്ട്രീയ കേരളം ഈ നീക്കത്തോട് വിയോജിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം ആക്രമണം അഴിച്ചുവിടുന്നു. വ്യാജ ആധാർ കാർഡ് നിർമിച്ച് കള്ള വോട്ട് നടന്നു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സി.പി.എം വലിയ പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരായ ജനവിധിയാണിത്. പിണറായിസത്തിനെതിരെ ജനവിധി ഉണ്ടാകും. കോടിക്കണക്കിന് രൂപയുടെ ഫ്ളക്സുകൾ നാടുനീളെ വെച്ചു. ഇത് യു.ഡി.എഫിന് ഗുണകരമായി. എൽ.ഡി.എഫ് അല്ലെങ്കിൽ മറ്റാര് എന്ന ചോദ്യത്തിന് ജനം മറുപടി നൽകി. ഇന്ദിരാ ഗ്യാരന്റിയും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചു. സ്ത്രീ വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചു. എസ്.ഐ.ആർ കാരണമാണ് പോളിങ് ശതമാനം കൂടിയതെന്ന വിലയിരുത്തൽ ഭാഗികമായി ശരിയാണ്. ഒരു അലോസരവും കൂടാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയും. കൊല്ലത്ത് തരംഗമുണ്ടായാൽ ഒമ്പത് സീറ്റ് വരെ യു.ഡി.എഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കുറഞ്ഞത് ഏഴ് സീറ്റ് നേടും. ആർ.എസ്.പിയുടെ മൂന്ന് സീറ്റും വിജയിക്കും. ബി.ജെ.പിയുടെ തന്ത്രപരമായ പരാജയമാണ് എഫ്.സി.ആർ.എ ബില്ല്. സമാന്യ ബുദ്ധിയുള്ള ആരും തെരഞ്ഞെടുപ്പ് കാലത്ത് ഈ ബില്ല് കൊണ്ടുവരില്ല. ഒരു ബില്ല് ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ നിയന്ത്രിക്കാമെന്ന് ബി.ജെ.പി കരുതി. വനിത സംവരണ ബില്ലിലും ചില ഒളിച്ചുകടത്തലുകൾ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.