ഒറ്റപ്പാലം: താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം ഒറ്റയടിക്ക് മുറിച്ചെറിയാൻ കഴിയില്ല. ഒരു കമ്യൂണിസ്റ്റ് അല്ലാതിരിക്കാൻ തനിക്കാവില്ല. ഒരു യു.ഡി.എഫ് നേതാവുമായും താൻ ചർച്ച നടത്തിയിട്ടില്ല. പിന്തുണയുമായി യു.ഡി.എഫ് തന്നെയാണ് സമീപിച്ചതെന്നും പി.കെ. ശശി പറഞ്ഞു.
പിണറായി വിജയനുമായുള്ളത് വ്യക്തിപരമായ വൈകാരിക ബന്ധമാണ്. അദ്ദേഹം എന്ത് പറഞ്ഞാലും തള്ളി പറയില്ല. പാർട്ടിക്ക് അകത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പിണറായി വിജയന് കഴിയേണ്ടതായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാനകാരണം സംസ്ഥാന നേതൃത്വമാണെന്നും പി.കെ. ശശി കുറ്റപ്പെടുത്തി. നിലവിൽ പാർട്ടി കൂടുതൽ അപകടത്തിലേക്കാണ് പോകുന്നത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതു പോലെയാകുമോയെന്നും പാർട്ടി പ്രവർത്തകർക്ക് ആശങ്കയുണ്ട്. മണ്ടൻമാരായ ആളുകളെയാണ് പാർട്ടിക്ക് ഇപ്പോൾ വേണ്ടെത്. കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നെങ്കിൽ പാർട്ടി അകത്ത് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലായിരുന്നു. പാർട്ടിക്ക് അകത്തുള്ളവരാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും പി.കെ. ശശീ ആരോപിച്ചു.
എന്നും ശരിയുടെ പക്ഷത്താണ് ജനം നിൽക്കുന്നത്. അതുകൊണ്ട് താൻ വിജയിക്കുമെന്നും എന്നും ഒറ്റപ്പാലത്തെ ജനങ്ങൾക്കൊപ്പം ഉണ്ടാക്കുമെന്നും അതിനാലാണ് പിന്തുണയുമായി യു.ഡി.എഫ് തന്നെ ഇങ്ങോട്ട് സമീപിച്ചതെന്നും പി.കെ. ശശി പറഞ്ഞു. തൃശൂരും മലപ്പുറത്തും സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഒറ്റപ്പാലത്തും പാലക്കാടും ഭരണവിരുദ്ധ വികാരം പ്രകടമാണ്. തെരഞ്ഞെടുപ്പിന് ശേഷവും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് ഉണ്ടാകും. നിലവിൽ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്. സി.പി.എമ്മിന് വൻ മേധാവിത്വമുള്ള പഞ്ചായത്തുകളിലും തനിക്ക് മേൽക്കൈ ലഭിക്കുമെന്നും പി.കെ. ശശി കൂട്ടിചേർത്തു.
സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.കെ. ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷവിമർശനം നടത്തിയിരുന്നു. പി.കെ. ശശി വഞ്ചകനാണെന്നും വഞ്ചകന്മാർക്ക് ചരിത്രം ഒരിക്കലും ജയം കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പരാമർശം. യു.ഡി.എഫ് എത്രത്തോളം ഗതികേടിലാണെന്ന് നോക്കണം. ആ ഗതികേടിന്‍റെ ചിത്രം ഇവിടെ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്മാർക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടൽ വഞ്ചകന്മാരെല്ലാം അനുഭവിക്കാൻ പോവുകയാണ്. നാടിനെ പരിഹസിക്കാനും നാട്ടുകാരെ വിലകുറച്ചുകാണാനും ജനങ്ങളെ അവമതിക്കാനും തയാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.