നിലമ്പൂർ: പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയൻ കുന്നത്തിനെ ചതിച്ച മണ്ണാണിതെന്നും അത്തരമൊരു ചതിക്ക് ഇടതുമുന്നണിയും ഇരയായെന്നും അൻവർ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്നും പിണറായി വിജയൻ പറഞ്ഞു. നിലമ്പൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ വഞ്ചന കാണിച്ചതിനാലാണ് ഇപ്പോൾ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ മണ്ണിന് ഈ മണ്ണിന്‍റേതായ പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്‍റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാൻ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയൻ കുന്നത്തിനെ പിടികൂടാൻ ഉപകരണമായി പ്രവർത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് -അദ്ദേഹം പറഞ്ഞു.
അഭിമാനത്തോടെ ആരുടെ മുന്നിലും തലയുയർത്തി നിന്ന് വോട്ട് ചോദിക്കാൻ സ്വരാജിന് സാധിക്കുമെന്നും കറകളഞ്ഞ വ്യക്തിത്വം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. നിലമ്പൂരിൽ ഞങ്ങൾ സഖാവ് സ്വരാജിനെ സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നു. പ്രിയങ്കരനായ സ്ഥാനാർഥിയാണ്, കൂടുതൽ വോട്ടോടെ അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നതിലൂടെയാണ് അത് നിങ്ങൾ തെളിയിക്കേണ്ടത്. അദ്ദേഹത്തെ ഞങ്ങൾ അവിടെ കാത്തിരിക്കുന്നു, നിങ്ങളിവിടുന്ന് വിജയിപ്പിച്ച് അയക്കുക... -പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.