തിരുവനന്തപുരം: സി.പി.എം നേതാവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം. സ്വരാജിന്റെ ഭാര്യ സരിത മേനോന് നിയമവിരുദ്ധമായി കണ്ണൂർ സർവകലാശാല നൽകിയ പിഎച്ച്.ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. കണ്ണൂർ സർവകലാശാല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയ എല്ലാ പിഎച്ച്.ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പിഎച്ച്.ഡി ബിരുദം നേടുന്നതിന് 2008ൽ കണ്ണൂർ സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത സരിത, നിശ്ചിത പിഴയടച്ച് പ്രബന്ധം മൂല്യനിർണയം നടത്തിച്ച് അഞ്ചുമാസത്തിനുള്ളിൽ ബിരുദവും നേടിയെന്നാണ് പരാതി. ഒരുലക്ഷം രൂപ പിഴയടച്ചാൽ ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പിഎച്ച്.ഡി നൽകാമെന്ന കണ്ണൂർ സർവകലാശാലയുടെ ആനുകൂല്യത്തിലാണ് ഇത് കരസ്ഥമാക്കിയതത്രേ.
കോളജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയോ പിഎച്ച്.ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത നെറ്റ് യോഗ്യത നേടിയിട്ടില്ലെന്നും 2001ൽ കേരള സർവകലാശാലയിൽ നിന്നുനേടിയ എം.ബി.എ ബിരുദം മാത്രമാണുള്ളതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.