കൊച്ചി: മിന്നൽ ഹർത്താലിലെ അക്രമങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ റവന്യൂ വകുപ്പ് നടത്തിയ ജപ്തി നടപടികൾക്കിരയായവർക്ക് പോപുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈകോടതി. ജപ്തിയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഫെബ്രുവരി രണ്ടിനകം സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയത്.
സ്വത്തുവകകളുടെ മൂല്യം നിർണയിച്ച് ഈ വിവരങ്ങളും ഉൾപ്പെടുത്തണം. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയ പോപുലർ ഫ്രണ്ടിന്റെയും ആഹ്വാനം നൽകിയ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനാണ് നിർദേശിച്ചത്. ഇതല്ലാതെ മറ്റാരുടെയും സ്വത്ത് ജപ്തി ചെയ്യരുത്. ഹരജികൾ വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി രണ്ടിന് ക്ലെയിം കമീഷണർ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
2022 സെപ്റ്റംബർ 23ന് നടത്തിയ ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് ഹൈകോടതി സ്വമേധയ എടുത്ത കോടതിയലക്ഷ്യ കേസിലാണ് ഈ നിർദേശം. കെ.എസ്.ആർ.ടി.സിക്കും സർക്കാറിനും സ്വകാര്യ വ്യക്തികൾക്കുമായി 5.20 കോടി രൂപയുടെ നഷ്ടങ്ങളുണ്ടായെന്ന് വിലയിരുത്തിയിരുന്നു. ഈ തുക ഈടാക്കാൻ പോപുലർ ഫ്രണ്ട് ഭാരവാഹികളായ 209 പേരുടെ 248 സ്വത്തുവകകളാണ് ജപ്തി ചെയ്തത്. ജില്ല തിരിച്ചുള്ള ഇതിന്റെ കണക്ക് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും ജപ്തി ചെയ്തെന്ന് പരാതികളുയർന്നിരുന്നു. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ടി.പി. യൂസഫ് ഇത്തരമൊരു പരാതിയുമായി ഹൈകോടതിയെ സമീപിച്ചു. മുസ്ലിം ലീഗുകാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ യൂസഫിന്റെ മലപ്പുറം മാറാക്കരയിലെ വീടും സ്ഥലവും ജപ്തി ചെയ്തതിൽപെടുന്നു. പി.എഫ്.ഐ ആശയങ്ങളെ എതിർക്കുന്ന, ഒരു കേസിലും പ്രതിയല്ലാത്ത തന്റെ വസ്തുവകകൾ ജപ്തി ചെയ്തത് നിയമവിരുദ്ധവും അനീതിയുമാണെന്നും കാട്ടിയാണ് ഹരജി. തുടർന്നാണ് ജപ്തി നേരിട്ടവർക്ക് പോപുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചത്.
ഹർത്താലിനെത്തുടർന്നുണ്ടായ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനുള്ള നടപടികൾ ഇതിനായി നിയോഗിച്ച ക്ലെയിം കമീഷണർ അടുത്തയാഴ്ച തുടങ്ങണമെന്ന് കോടതി നിർദേശിച്ചു. നടപടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകണം.
മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പാടില്ലെന്ന ഹൈകോടതി ഉത്തരവിന് വിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ച് സ്വമേധയ കേസെടുത്തത്. കേരള ചേംബർ ഓഫ് കോമേഴ്സ്, തൃശൂരിലെ മലയാള വേദി എന്നീ സംഘടനകൾ നൽകിയ ഹരജികളും ഇതോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.