പെരിയ ഇരട്ടക്കൊലക്കേസ്: സർക്കാർ അപ്പീൽ ഹൈകോടതി തള്ളി; സി.ബി.ഐ അന്വേഷിക്കും

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിവഷൻ ബെഞ്ചാണ് തള്ളിയത്. ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് തുടരാൻ സാധിക്കും.

അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിവഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് ശേഷമായിരിക്കും മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ അടക്കമുള്ളവ ആരംഭിക്കൂവെന്നും ഹൈകോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്നു കൊണ്ട് സി.ബി.ഐക്ക് അന്വേഷണം തുടരാമെന്നാണ് കോടതി വിധി അർഥമാക്കുന്നത്. സർക്കാറിനു വേണ്ടി സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരാണ് ഹാജരായത്.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഒക്ടോബർ 28നാണ് സർക്കാർ ഡിവിവഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ നൽകിയത്. നവംബറിലാണ് സർക്കാർ വാദം പൂർത്തിയാക്കി വിധി പറയാനായി ഹൈകോടതി കേസ് മാറ്റിയത്. ഒമ്പത് മാസത്തിന് ശേഷമാണ് ഇപ്പോൾ വിധി പറഞ്ഞത്.

ക്രൈംബ്രാഞ്ചിന്‍റെ കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐക്ക് വിടാൻ ഉത്തരവിട്ടതെന്നാണ് പ്രധാനമായും സർക്കാർ വാദിച്ചത്. വിചാരണക്കോടതി കുറ്റപത്രം പരിശോധിച്ച് സ്വീകരിച്ചതാണ്. ഇത് റദ്ദാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസ് ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾ ബെഞ്ചിന്‍റെ ഇടപെടൽ അവരുടെ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചവരും കഴിവ് തെളിയിച്ചവരാണെന്ന വാദവും സർക്കാർ ഉന്നയിച്ചിരുന്നു.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനും കൃപേഷിനും അക്രമിസംഘത്തിന്‍റെ വെട്ടേറ്റത്. കൃപേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സി.പി.എം നേതാക്കളടക്കം 14 പ്രതികളാണ് കേസിൽ അറസ്റ്റിലായത്.

പീതാംബരന്‍, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍, ബി. മണികണ്ഠന്‍ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.