പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നു

തണലൊരുക്കാം ആശ്വാസമേകാം: ജില്ലാ തല വിതരണോദ്ഘാടനം നിർവ്വഹിച്ചു

മലപ്പുറം: കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച "തണലൊരുക്കാം, ആശ്വാസമേകാം" പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിച്ചു. പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദലി എം.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്‍റെ സമഗ്ര പുരോഗതിയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസി സമൂഹം. സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രവാസികളുടെ സംഭാവന അവഗണിക്കാനാവാത്തതാണ്, അവർക്കൊരു പ്രയാസം വരുമ്പോൾ കൈത്താങ്ങേണ്ടത് ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നിന്നാണ് പീപ്പിൾസ് ഫൗണ്ടഷൻ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികളുടെ പുനരധിവാസത്തിന് ഭരണകൂടം മുന്നോട്ട് വരണമെന്ന് സഹായ വിതരണം നിര്‍വ്വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ചടങ്ങിൽ ആവശ്യപ്പെട്ടു. പ്രവാസി വെൽഫയര്‍ ഫോറം സെക്രട്ടറി ഹസനുൽബന്ന വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ അബ്ദുൽ റഹീം എന്‍.കെ, ഫസലുൽ ഹഖ്, അബ്ദുൽ ഹമീദ്, യാസിർ ഇ, സൈനുദ്ദീൻ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങൾക്കാണ് 36 ലക്ഷം രൂപയുടെ സഹായം നൽകുന്നത്. വീട് നിർമ്മാണം, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം, ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ഒരു വര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്.

കോവിഡ് 19 പ്രോട്ടോകാൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ സംലീം മമ്പാട് സ്വാഗതവും, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബൂബക്കർ കരുളായി നന്ദിയും പറഞ്ഞു.

Tags:    
News Summary - People's Foundation Rehabilitation Project for needy families of expatriates who died of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.