പത്തനംതിട്ട: 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ ഇതിനകം 26 പേർ അറസ്റ്റിലായി. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡി.ഐ.ജി അനിതാ ബീഗത്തിനെറ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ചു. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ കാമുകനായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. തുടർന്ന് 16 വയസ്സായപ്പോൾ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ സംഘം ചേർന്ന് തോട്ടത്തിൽവെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഇതിനകം ആറ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പെൺകുട്ടി പറഞ്ഞ 64 പേരിൽ 62 പേരെ പൊലീസ് തിരിച്ചറിഞ്ഞു. തുടക്കത്തിൽ അഞ്ചുപേരെയാണ് അറസ്റ്റ്ചെയ്തത്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പൊലീസ് അഞ്ചുപേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പൊലീസ് ഒമ്പത് പ്രതികളെയും റാന്നി പൊലീസ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. സുബിൻ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരുകേസിലെ പ്രതികൾ. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദാണ് (21) പ്രതി. ആദ്യത്തെ കേസിൽ അഞ്ചാംപ്രതി സുധി, പത്തനംതിട്ട പൊലീസ് നേരത്തേ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്.
പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്ന് കേസുകളിൽ ആദ്യ കേസിൽ ഷംനാദാണ് (20) അറസ്റ്റിലായത്. അടുത്ത കേസിൽ ആറ് പ്രതികളും പിടിയിലായി. ഇതിൽ ഒരാൾ 17കാരനാണ്. അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. അഫ്സൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളിൽ പ്രതിയാണ്.
ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്സൽ പ്രതിയായ ഒരുകേസിൽ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോൾ. മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ 2014ലെ രണ്ട് മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.