തിരുവനന്തപുരം: നിയമസഭാകക്ഷി യോഗം കഴിഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം തേടി വി.ഡി. സതീശനും മറ്റു നേതാക്കളും ഗവർണറെ കാണാൻ ലോക് ഭവനിലെത്തി. സർക്കാർ രൂപീകരിക്കുന്നതിനുള്ള എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ഹാളിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും.
വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയടക്കമുള്ള നേതാക്കളും എം.എൽ.എമാരും നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 22നും എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 18ന് നടത്തും.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പ് പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല. എന്നാൽ വി.ഡി. സതീശനുള്ള പിന്തുണ നൽകി കത്ത് നൽകുമെന്നും അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നാലെ മാധ്യമങ്ങളെ കാണാതെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ്' മറുപടി നൽകിയത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം തിരികെ നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.