തൃശൂർ: കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീടിന്റെ തറയുടെ ഒരുഭാഗം പൊളിച്ച് പരിശോധന. വീട്ടിൽനിന്ന് ഇന്നലെയടക്കം തുടരെ പമ്പുകളെ പിടികൂടിയ പശ്ചാതലത്തിലത്തിലാണിത്. കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ശംഖുവരയൻ വർഗത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. തുടർച്ചയായ ദിവസങ്ങളിൽ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് ഉറവിടം കണ്ടെത്താനായി വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതർ വീട്ടിലെത്തി ജലസംഭരണി, ടൈലുകൾ, ഗ്രാനൈറ്റ്, മലിനജല പൈപ്പുകൾ, വീടിന് ചുറ്റുമുള്ള ദ്വാരങ്ങൾ എന്നിവ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ചികിത്സയിലുള്ള അൽജോയുടെ സഹോദരൻ അനോഷ് (10) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽനിന്നാണ് ആദ‍്യം പാമ്പിനെ കണ്ടെത്തിയത്. വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തുകയായിരുന്നു. ശംഖുവരയൻ ഇനത്തിൽ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂ. സംഭവദിവസം പുലർച്ചെ രണ്ടോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു സംശയം. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധ സംശയിക്കാൻ കാരണം. എന്നാൽ, പുലർച്ചെയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.