പന്തളം: നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും. നഗരസഭ കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായി. ഭരണ, പ്രതിപക്ഷം ഏകകണ്ഠമായാണ് പേര് അംഗീകരിച്ചത്.
30ന് വൈകീട്ട് 4ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്റ്റാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കും. സ്റ്റാൻഡിൽ നിന്ന് പന്തളം ജങ്ഷൻ ഭാഗത്തേക്കുള്ള ബസുകൾക്ക് പുതിയ റോഡ് നിർമിക്കുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു. ചന്തയുടെ വടക്ക് ഭാഗത്ത് കൂടി പ്ലാസ്റ്റിക് ശേഖരണ യൂണിറ്റ് വഴി നഗരസഭാ ഓഫിസിന് സമീപം കെ.എസ്.ആർ.ടി.സി റോഡിൽ സംഗമിക്കുന്നതാണ് റോഡ്.
ഇതിനായി സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണജോലികൾ പൂർത്തിയാക്കിയ ശേഷം ആർടിഎ സമിതിയുടെ അനുമതി കിട്ടിയാൽ മാത്രമേ ബസ് സർവിസുകൾ ഇവിടെ നിന്നു തുടങ്ങാൻ കഴിയൂ. ഇത് രണ്ടും 30ന് മുൻപ് നടപ്പാകില്ല. അതേസമയം, ഭരണസമിതിയുടെ അഭിമാന പദ്ധതിയെന്നനിലയിൽ പരമാവധി ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തുക തന്നെയാണ് ഭരണസമിതിയുടെ ലക്ഷ്യം. എന്നാൽ, ആർടിഎ അനുമതി വൈകില്ലെന്ന് അധികൃതർ പറയുന്നു. 2023 ഓഗസ്റ്റ് 17നായിരുന്നു സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം. രണ്ട് വർഷം പിന്നിടുമ്പോഴാണ് ജോലികൾ അവസാനഘട്ടത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.