പാലക്കാട്: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം തുടരുന്നു. മില്ലുടമകളുമായുള്ള മന്ത്രിതല ചർച്ച ബുധനാഴ്ച നടന്നില്ല. മില്ലുടമകളുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്നാണ് സർക്കാർ തീരുമാനമെന്നാണ് സൂചന.
2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ 20 കോടിയോളം രൂപ സർക്കാർ നൽകണമെന്നാണ് മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവ് ഒരു ക്വിന്റൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്നും മില്ലുടമകൾ പറയുന്നു.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രളയത്തിൽ നശിച്ച അരിയുടെയും നെല്ലിന്‍റെയും കൈകാര്യ ചെലവ് ഇനത്തിൽ 4.99 കോടി രൂപ നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുക മാത്രമാണുണ്ടായത്. ഔട്ട് ടേൺ റേഷ്യോ കോടതിയുടെ പരിഗണയിലായതിനാൽ ഇടപെടേണ്ടതില്ലെന്നാണ് സർക്കാർ ധാരണ. നികുതിയുമായി ബന്ധപ്പെട്ട വിഷയം ജി.എസ്.ടി കൗൺസിലാണ് തീരുമാനം എടുേക്കണ്ടതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ മന്ത്രിസഭ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മില്ലുടമകൾ അടക്കമുള്ളവരുടെ നിലപാടും പരിശോധിക്കും. സംഭരണം സ്തംഭിച്ച സാഹചര്യത്തിലാണ് നടപടി.
കുട്ടനാട്ടിലെ നെല്ല് സംഭരണം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 15 കോടിയുടെ കുടിശ്ശിക തീർക്കുക, കിലോക്ക് കൈകാര്യ ചെലവ് 2.14 ൽനിന്ന് 2.86 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ മില്ലുടമകൾ ഉന്നയിക്കുന്നു. 56 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ 54 എണ്ണം സമരത്തിലാണ്. ഒരു ക്വിന്‍റൽ നെല്ല് സംഭരിക്കുമ്പേൾ 68 കിലോ സപ്ലൈകോക്ക് നൽകണമെന്ന വ്യവസ്ഥയെയും അവർ എതിർക്കുന്നു.
മില്ലുകൾക്ക് സൗജന്യം നൽകുന്ന വ്യവസ്ഥകളാണ് സർക്കാർ കൊണ്ടുവരുന്നതെന്ന പരാതി കർഷകർക്കുമുണ്ട്. ക്വിന്‍റലിന് അഞ്ച് കിലോ സൗജന്യമായി നൽകുക, ഈർപ്പം 17 ശതമാനത്തിൽ കൂടുതലെങ്കിൽ ഓരോ കിലോ വീതം കൂടുതൽ നൽകുക എന്നിവ വൻ നഷ്ടം വരുത്തുന്നെന്നാണ് അവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.