പാലക്കാട്: ഇറാനിൽ അവയവ കച്ചവട റാക്കറ്റിന്റെ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശിയെ കുറിച്ച് ഒരുവർഷമായി വിവരമൊന്നുമില്ലെന്ന് വീട്ടുകാർ. ഷമീർ വീട് വിട്ട് ഒരു കൊല്ലം മുമ്പ് പോയതാണെന്ന് പിതാവ് ബഷീർ പറഞ്ഞു. മകന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അവയവദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ല -ബഷീർ മീഡിയവണ്ണിനോട് പറഞ്ഞു.
അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇരയായ ഷമീറിന്റെ വിവരം പോലീസ് പുറത്തുവിടുന്നത്. അതേസമയം ഷമീർ നേരത്തെയും അവയവദാനത്തിന് ശ്രമിച്ചിരുന്നുവെന്ന് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ‘അവയവദാന നിയമപ്രകാരം ഷമീർ ഇതിനായി രജിസ്റ്റർ ചെയ്യുകയും പൊലീസ് വെരിഫിക്കേഷന് എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒരുവർഷമായി ഷമീറിനെ കുറിച്ച് ഒരു വിവരവുമില്ല’ -അദ്ദേഹം പറഞ്ഞു.
പ്രതി സാബിത് നാസർ പിടിയിലായതിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് ഷമീറിന്റെ നാട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷമീറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. അവയവ കച്ചവടത്തിനായി ഒരുമലയാളി അടക്കം 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. പാലക്കാട്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
പ്രതി സാബിത്ത് നാസറിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിലാവശ്യപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സംഭവത്തിനുപിന്നിലെ റാക്കറ്റുമായി ബന്ധപ്പെട്ട പ്രധാനികളിൽ ചിലർ ഹൈദരാബാദ് സ്വദേശികളാണെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമോ അതോ ക്രൈംബ്രാഞ്ചിന് കൈമാറണമോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.