പാലക്കാട്: കോവിഡ് ഡെൽറ്റ വകഭേദം കണ്ണാടി സ്വദേശിയിൽ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് അടച്ചിടാൻ ഉത്തരവ്. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂർണമായി അടച്ചിടുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയാണ് ഉത്തരവിറക്കിയത്.
ജില്ലയിൽ െഡൽറ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പർക്കം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയിൽനിന്നാണ് രോഗം പകരാൻ ഇടയായതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പ്രദേശത്ത് കോവിഡ് മരണങ്ങൾ സംഭവിച്ചതായും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതായും രോഗികൾക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പർക്കം ഉണ്ടായതായും കണ്ടെത്തിയ സാഹചര്യത്തിൽകൂടിയാണ് നടപടി.
അതിർത്തികൾ അടക്കും, പൊതുജന സഞ്ചാരവും വാഹന ഗതാഗതവും നിയന്ത്രിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കട, റേഷന്‍ കട, പലചരക്ക് കട, പാൽ പാലുല്‍പ്പന്നങ്ങൾ, പഴം-പച്ചക്കറി, മീൻ-ഇറച്ചി എന്നിവ വിൽക്കുന്ന കടകളും, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കട, ബേക്കറി എന്നിവ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. എന്നാൽ, ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.
ഹോട്ടലുകള്‍, റെസ്റ്റൊറൻറുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ച ദിവസങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.