തിരുവനന്തപുരം: നിയമസഭയിൽ നിയമ മന്ത്രി പി. രാജീവ് അവതരിപ്പിച്ച ലോകായുക്ത നിയമഭേദഗതി ബില്ലിനെ എതിർത്ത് പ്രതിപക്ഷം. സർക്കാരിന്റെ ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ സംവിധാനത്തിന്റെ തലപ്പത്തേക്ക് എക്സിക്യൂട്ടീവ് വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നേരത്തെ, ലോകായുക്ത ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞാൽ ഗവർണറോ മുഖ്യമന്ത്രിയോ ആരായാലും അംഗീകരിക്കണമെന്നായിരുന്നു. എന്നാൽ, പ്രഖ്യാപനത്തെ തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ജുഡീഷ്യൽ ബോഡിയുടെ തീരുമാനത്തെ എക്സിക്യൂട്ടീവ് കവരുന്ന സംവിധാനമായി ഇത് മാറുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
സുപ്രീംകോടതിയുടെ നിരവധി വിധികൾക്കും ഭരണഘടനയുടെ ആർട്ടിക്ൾ 14നും 15നും എതിരാണ് സർക്കാർ നടപടി. ലോകായുക്ത വിധിയുണ്ടായാൽ ഇപ്പോൾ തന്നെ കോടതിയിൽ പോകാം. കേരളത്തിന്റെ ലോകായുക്ത പല്ലും നഖവും ഉള്ള ഒന്നാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അതിനെ ഇല്ലാതാക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കേസുകളിൽ അവരവർ തന്നെ ജഡ്ജിയാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് ബില്ലിനെ എതിർത്ത മുസ് ലിം ലീഗിലെ എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിക്ക് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഷംസുദ്ദീൻ വ്യക്തമാക്കി.
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിലെ ചർച്ചയിൽ പോരടിച്ചും വാദിച്ചും തിരിച്ചടിച്ചും നിയമമന്ത്രി പി. രാജീവ്. വിരസമായ ഉച്ചനേരത്ത് രണ്ടാമതായാണ് ബില്ലെത്തിയത്. ഭരണഘടനയും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു വാക്പോര്.
ലോക്പാൽ നിയമത്തിൽ വ്യവസ്ഥകൾക്ക് കടകവിരുദ്ധമാണ് അപ്പലേറ്റ് അതോറിറ്റിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്ര നിയമത്തിന് എതിരായ വ്യവസ്ഥകൾ സംസ്ഥാന നിയമത്തിൽ ഉണ്ടാകാൻ പാടില്ലെന്ന അടിസ്ഥാന തത്ത്വം ലംഘിക്കുകയാണ്. ലോകായുക്ത വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ പോകാനുള്ള അവസരം നിലവിലുണ്ട്.
അപ്പലേറ്റ് അതോറിറ്റി വരുന്നതോടെ ഹൈകോടതിയുടെ ആ അധികാരവും കൂടി സർക്കാർ ഏറ്റെടുക്കുകയാണ്. പല്ലും നഖവുമുള്ള നിയമമാണ് ലോകായുക്തയെന്നാണ് അഭിമാനപൂർവം മുഖ്യമന്ത്രിതന്നെ പറഞ്ഞിരുന്നത്. 22 വർഷം മുമ്പ്നിയമനിർമാണം നടക്കുന്ന സമയത്ത് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അന്നത്തെ നിയമ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ അതിനെ എതിർത്തിരുന്നു. അന്ന് നടത്തിയ പ്രസംഗം സി.പി.ഐ പ്രതിനിധികൾ ഒന്നുവായിച്ചുനോക്കണം.
ലോകായുക്തയുടെ പല്ല് പറിക്കാൻ സി.പി.ഐക്കാർ കൂടി ഒരു ചവണ കൊടുക്കുകയാണ്. സംസ്ഥാനത്തെ ഏക അഴിമതി നിയന്ത്രണ സംവിധാനം ഈ സഭയിൽ തകർന്നു വീഴുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എവിടെ ഇരിക്കുന്നു, എന്തിന്റെ അടിസ്ഥാനത്തിൽ വിധി പറയുന്നുവെന്നതാണ് പരിഗണിക്കേണ്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി ഇപ്പോൾ രാജ്യസഭയിലിരുന്നു പറയുന്ന കാര്യങ്ങൾ സുപ്രീംകോടതി വിധിയാകില്ല. പൊതുപ്രവർത്തകർക്ക് എതിരായി ഉയരുന്ന പരാതികളിൽ കാര്യക്ഷമമായി അന്വേഷണം നടത്തുന്നതിനുള്ള സംവിധാനമാണ് ലോകായുക്ത. അത് ജുഡീഷ്യൽ ബോഡിയല്ല.
ലോകായുക്തയുടെ നിയമത്തിൽതന്നെ ഇക്കാര്യം പറയുന്നുണ്ട്. അപ്പീൽ എന്നത് കോടതി തീരുമാനത്തെ ചോദ്യം ചെയ്തുള്ളതാണ്. എന്നാൽ, ജുഡീഷ്യൽ റിട്ട് എന്നത് അപ്പീലല്ല. അത് വിധിയിലേക്കെത്തിച്ച നിയമനടപടികളെ മുഴുവൻ ചോദ്യം ചെയ്തുള്ളതാണ്. ഈ ജുഡീഷ്യൽ റിട്ട് അധികാരമാണ് സമിതിക്കുള്ളതെന്നും രാജീവ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.