കണ്ണൂർ: മാർക്കറ്റിലെ മൊയ്തീൻ ജുമാമസ്ജിദിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇരിണാവ് സ്വദേശി ദസ്തകീറാണ് (51) അറസ്റ്റിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ശേഷം ഇക്കാര്യം ഉറപ്പാക്കും.
ഒരുവർഷംമുമ്പ് ഇതേ പള്ളിയിൽ നമസ്കരിക്കുന്നതിനിടെ അപമാനിച്ചതിന് പകരമായാണ് മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയതെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 2.55നും മൂന്നിനുമിടയിൽ ഇയാൾ പള്ളിയിൽ കയറിയതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവം ആസൂത്രിതമല്ലെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാൽ, കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ കസ്റ്റഡിയിൽവാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് കമീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷമായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.