പോപുലർ ഫ്രണ്ട് പ്രവർത്തകർ മലപ്പുറം പുത്തനത്താണിയിൽ ദേശീയപാത ഉപരോധിച്ചപ്പോൾ (Photo: മുസ്തഫ അബൂബക്കർ)

ഓഫിസ് റെയ്ഡ്; പോപുലർ ഫ്രണ്ട് വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചു

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോപുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തി. ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, മുൻ ചെയർമാൻ ഇ. അബൂബക്കർ, ദേശീയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ തുടങ്ങിയവർ‍ ഉൾപ്പെടെ നൂറിലധികം നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതലാണ് 10 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്. കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെ അകമ്പടിയോടെ എത്തിയ സംഘമാണ് പരിശോധന നടത്തിയത്. പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 38 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ നാല് പിഎഫ്ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.

കേരളത്തിൽ കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർകോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ ഓഫസുകളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍.ഐ.എ പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.



Tags:    
News Summary - Office Raid; The Popular Front blocked the road at various places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.