മുംബൈ: മുംബൈ മലയാളികൾക്ക് ഇത്തവണയും ഓണത്തിന് സ്പെഷ്യൽ ട്രെയിന്‍ ഇല്ല. ഓണത്തിനായി 112 സ്പെഷ‍്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച റെയിൽവേ ഇത്തവണയും മുംബൈ മലയാളികളെ പരിഗണിച്ചില്ല. ഇതോടെ നാടെത്താന്‍ നേരത്തെ ഇറങ്ങിയും നിരക്ക് വർധിക്കും മുമ്പേ വിമാന ടിക്കറ്റ് എടുക്കാനും ഓട്ടത്തിലാണ് മുംബൈ മലയാളികൾ. എന്നാൽ മുംബൈ ട്രെയിനുകൾക്കായി അപേക്ഷയൊന്നും ലഭിച്ചില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. സാധാരണ 5000 മുതൽ 10000 വരെ നിരക്കുള്ള വിമാനടിക്കറ്റിന് ഓണത്തിനും മറ്റും 15000 വരെ നിരക്ക് വർധിക്കാറുണ്ട്. നവി മുംബൈ വിമാനത്താവളം കൂടി പ്രവർത്തനമാരംഭിച്ചതോടെ യാത്രാ പ്രതിസന്ധികൾക്ക് നേരിയ തോതിൽ പരിഹാരം ഉണ്ടായേക്കാം. ഇത്തവണയും യാത്ര ദുരിതം അനുഭവിക്കുന്ന മുംബൈ മലയാളികൾ ഇതിനൊരു പരിഹാരം ജനപ്രതിനിധികളിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ആഗസ്റ്റ് 20ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് കണ്ണൂരിലേക്കും 21ന് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുമാണ് പ്രത്യേക ട്രെയിൻ സർവിസ് നടത്തുക. ബസിലും ട്രെയിനിലും ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകും പ്രത്യേക ട്രെയിൻ സർവിസ്. ബംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിൻ 20ന് രാത്രി 10.30ന് പുറപ്പെടും, 21ന് ഉച്ചക്ക് 12.50ന് കണ്ണൂരിലെത്തും.
കണ്ണൂർ-ബംഗളൂരു കന്റോൺമെന്റ് ട്രെയിൻ 21ന് വൈകീട്ട് 4.10ന് കണ്ണൂരിൽനിന്ന് പുറപ്പെടും, 22ന് രാവിലെ ആറിന് ബംഗളൂരുവിലെത്തും. ട്രെയിനിൽ 23 കോച്ചുകളുണ്ടാകും. പാലക്കാട് വഴിയാണ് സർവിസ്. ബംഗളൂരു, കൃഷ്ണരാജപുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്‌റ്റേഷനുകൾ.
ഉത്തര മലബാറിലെ വർധിച്ചുവരുന്ന യാത്രാ തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി.
മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ അനുവദിക്കുന്നതിനൊപ്പം വടകര മണ്ഡലത്തിലെ കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.