അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട, ആശയപരമായ എതിർപ്പ് പലർക്കും കാണും -തുഷാർ

കോഴിക്കോട്: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടിയെ അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ടെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എയുടെ കേന്ദ്ര നേതൃത്വത്തിൽ എത്തിപ്പെട്ട കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവെന്ന നിലയിൽ അബ്ദുള്ള കുട്ടിയോട് ആശയപരമായി എതിർപ്പ് പലർക്കും കാണും. എന്നു കരുതി അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കി അദ്ദേഹം പ്രചരിപ്പിക്കുന്ന ദേശീയ രാഷ്ട്രീയ ചിന്തകൾ ഇല്ലാതാക്കാമെന്ന് കരുതുന്നവർ രാഷ്ട്രീയ-മതാന്ധത ബാധിച്ചവരാണെന്നും തുഷാർ പറഞ്ഞു.

ഒളിച്ചും പാത്തും തലയിൽ മുണ്ടിട്ടുമല്ല അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്ക് പോയത്. ചങ്കൂറ്റത്തോടെയും നെഞ്ചുറപ്പോടെയുമാണ് യാത്ര ചെയ്തത്.

ചേകനൂർ മൗലവി നഷ്ടപ്പെട്ട കാലത്തെ രാഷ്ട്രീയ-ഭരണ സാഹചര്യമല്ല നിലവിൽ രാജ്യത്ത് ഉള്ളത് എന്ന് ഉന്മൂല രാഷ്ട്രീയക്കാർ മനസിലാക്കിയാൽ നല്ലത്. ദേശീയ ജനാധിപത്യ സഖ്യത്തോട് അടുക്കുന്ന ന്യൂനപക്ഷ സാമുദായിക അംഗങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കിൽ, നിങ്ങളുടെ ചിന്തകളെ നയിക്കുന്നത് വൈദേശിക ബോധമാണ്.

ഒരു അബ്ദുള്ളകുട്ടിയെയും നിങ്ങൾക്ക് ഇരയായി വിട്ടുതരില്ലെന്നു മാത്രമല്ല, നാളെകളിൽ എൻ.ഡി.എക്ക് ഒപ്പം അണിനിരക്കുന്ന നിരവധി അബ്ദുള്ളക്കുട്ടിമാർക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് എൻ.ഡി.എ എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.