തിരുവനന്തപുരം: ഇന്ധനക്കമ്പനികൾക്ക് 10 കോടി രൂപ കുടിശ്ശിക വന്നതിനു പിന്നാലെ, ഡീസൽ വാങ്ങാൻ പണമില്ലാതെ വന്നതോടെ കെ.എസ്.ആർ.ടി.സിയിൽ രൂക്ഷ പ്രതിസന്ധി. ഓർഡിനറികളിൽ 50 ശതമാനമാണ് വെള്ളിയാഴ്ച വെട്ടിക്കുറച്ചത്. ശനിയാഴ്ച 25 ശതമാനം ഓർഡിനറി ബസുകൾ അയച്ചാൽ മതിയെന്നാണ് സി.എം.ഡിയുടെ നിർദേശം.
ഞായറാഴ്ച ഓർഡിനറികൾ ഒന്നും തന്നെ ഓടാനിടയില്ല. നിലവിൽ തന്നെ ഗ്രാമീണമേഖലയിൽ സർവിസുകൾ കുറവാണ്. ഇതോടെ, കനത്ത യാത്രാക്ലേശമുണ്ട്. അതേ സമയം ഓർഡിനറികൾ വെട്ടിക്കുറച്ച് മിച്ചം പിടിക്കുന്ന ഇന്ധനം കൊണ്ട് തിങ്കളാഴ്ചയിലെ ഫാസ്റ്റ്-സൂപ്പർ ഫാസ്റ്റ് സർവിസുകൾ പരമാവധി നടത്താനാണ് മാനേജ്മെന്റ് തീരുമാനം.
കുടിശ്ശിക തീർക്കാതെ ഡീസൽ നൽകാനാവില്ലെന്ന് കമ്പനികൾ നിലപാടെടുത്തതോടെയാണ് കെ.എസ്.ആർ.ടി.സിക്ക് വഴിമുട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിന് കൂടിയ വില ഈടാക്കിയതിനെ തുടർന്ന് റീട്ടെയിൽ സ്വഭാവത്തിലാണ് ഇപ്പോൾ ഡീസൽ വാങ്ങുന്നത്.
മുൻകൂട്ടി പണമടച്ച് ഓൺലൈനിൽ ഓർഡർ നൽകിയാലേ ഇങ്ങനെ എണ്ണ കിട്ടൂ. എന്നിട്ടും 10 കോടി വരെ കടമായി. ഈ തുക അടച്ചാൽ ഇന്ധനം ലഭിക്കുമെങ്കിലും അതിനുള്ള പണമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി.പ്രതിദിന വരുമാനത്തിൽ നിന്നാണ് ഇന്ധനത്തിനുള്ള തുക അടച്ചിരുന്നത്. എന്നാൽ, ഒരു വിഭാഗം ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഇനിയും നൽകാനാകാത്ത സാഹചര്യത്തിൽ പ്രതിദിന വരുമാനത്തിൽനിന്ന് ഇന്ധനത്തിനുള്ള പണം മാറ്റി വെക്കൽ തൽക്കാലം മരവിപ്പിച്ച് പകരം ഈ തുക ശമ്പളത്തിനായി വകമാറ്റി. ഇതോടെയാണ് കുടിശ്ശിക കൂടിയതും ഡീസൽ പ്രതിസന്ധി രൂക്ഷമായതും.
3.1 ലക്ഷം ലിറ്റർ ഡീസലാണ് പ്രതിദിനം കെ.എസ്.ആർ.ടി.സിക്ക് വേണ്ടത്. 3.10 കോടി രൂപയിലേറെ ദിവസം ഇന്ധച്ചെലവിനായി വേണം.
ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം പ്രതിദിന വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചും ഇന്ധന വിഹിതം മാറ്റിവെച്ചുമാണ് നല്‍കിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൃത്യമായി ലഭിക്കാത്തതാണ് വലയ്ക്കുന്നത്. സര്‍ക്കാറിനോട് അടിയന്തര ധനസഹായമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. രക്ഷാ പാക്കേജിന് അന്തിമരൂപം നല്കാന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂനിയനുകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും യോഗം നടന്നില്ല. 250 കോടിയുടെ പാക്കേജാണ് ഇത്തരത്തിൽ അനിശ്ചിതമായി നീളുന്നത്.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേത് മാനേജ്മെന്റ് സൃഷ്ടിക്കുന്ന കൃത്രിമ ഡീസൽ ക്ഷാമമാണെന്ന രൂക്ഷവിമർശനവുമായി സി.ഐ.ടി.യു രംഗത്ത്. ജീവനക്കാരെ വെച്ച് വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാറിനോട് വിലപേശാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് വർക്കിങ് പ്രസിഡൻറ് സി.കെ. ഹരികൃഷ്ണൻ ആരോപിച്ചു. കുറച്ച് മാസങ്ങളായി ശമ്പള വിതരണം മനഃപൂർവം വൈകിപ്പിച്ച് ജീവനക്കാരെ സമരരംഗത്തേക്ക് തള്ളിവിടുകയായിരുന്നു. ഹൈകോടതി കർശനമായി ഇടപെട്ടതോടെ അതിന് കഴിയാതായി. സർവിസ് മുടക്കി ജനങ്ങളെ തെരുവിലിറക്കാനാണ് പുതിയ ശ്രമം.
ഇപ്പോൾ രൂപപ്പെട്ട ഡീസൽ ക്ഷാമം മാനേജ്മെന്റ് കുതന്ത്രത്തിന്റെ ഉൽപന്നമാണ്. ജൂലൈയിൽ ടിക്കറ്റ് വരുമാനമായി 172.69 കോടിയും ടിക്കറ്റേതര വരുമാനമായി 13.85 കോടിയും ലഭിച്ചതിനുപുറമെ 50 കോടി സർക്കാർ സഹായം അനുവദിച്ചു. ആഗസ്റ്റ് അഞ്ചായിട്ടും ജൂണിലെ ശമ്പളം പോലും കൊടുത്തുതീർത്തിട്ടില്ല. 78 കോടിയാണ് ശമ്പളത്തിന് ചെലവഴിക്കുന്നത്. ഡീസലിന് ശരാശരി വേണ്ടത് 90 കോടിയാണ്. സർക്കാർ സഹായമുൾപ്പെടെ ജൂലൈയിൽ 236.54 കോടി വരുമാനമുണ്ടായിട്ടും ജൂലൈയിലെ ശമ്പളം ഒരാൾക്കുപോലും വിതരണം ചെയ്യാതിരുന്നിട്ടും ഡീസലിന് പണമില്ലെന്നത് അവിശ്വസനീയമാണെന്നും ഹരികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.