'ശശിക്ക് അയോഗ്യതയില്ല'; പി. ജയരാജനെ തിരുത്തി ഇ.പി. ജ‍യരാജൻ

തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിൽ എതിർപ്പറിയിച്ച പി. ജയരാജനെ തിരുത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പി. ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പി. ശശിക്ക് ഒരു അയോഗ്യതയുമില്ല. ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഒരാൾക്കെതിരെ നടപടിയെടുത്താൽ ആ നടപടി ആജീവനാന്തം തുടരുന്നതല്ലെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി.

പാർട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. സി.പി.എം ചിലർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് അവരെ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ നിലയിലേക്ക് നയിക്കാനാണിത്. ഒരിക്കൽ പുറത്താക്കപ്പെട്ടയാൾ ആജീവനാന്തം പുറത്താക്കപ്പെടേണ്ടയാളാണെന്നത് തെറ്റായ ധാരണയാണ്. മനുഷ്യരായി ജനിച്ചവർക്കെല്ലാം തെറ്റുപറ്റും. തെറ്റുപറ്റാത്തവരായി ആരുമില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

സി.പി.എം സംസ്ഥാന സമിതിയിലാണ് മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിന്‍റെ സാധുതയും യോഗ്യതയും ചോദ്യം ചെയ്തത്. പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്തെ ശശിയുടെ വിവാദ പ്രവർത്തനങ്ങളിലേക്ക് ജയരാജൻ സംസ്ഥാന സമിതിയുടെ ശ്രദ്ധ തിരിച്ചു. പി. ശശിയുടെ നിയമനം കോടിയേരി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ജയരാജന്‍റെ വിമര്‍ശനം.

ശശിക്ക് ഇത്തരമൊരു നിയമനം നല്‍കുന്നത് എന്തിന്റെ പേരിലെന്ന് വിശദീകരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഈ നിയമനം സൂക്ഷ്മതയില്ലാത്തതാണ്. ഇതിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

ഒരു കേഡര്‍ സംഘടന അച്ചടക്കത്തില്‍ വീഴ്ചവരുത്തുമെന്ന് ബോധ്യമുണ്ടെങ്കില്‍ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്ന് കോടിയേരി പ്രതികരിച്ചു. നിയമനത്തിന്റെ ഘട്ടമാണിത്. ഇപ്പോഴല്ല ഇത്തരം വിമര്‍ശനമുന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാര്‍ട്ടി ഘടകത്തില്‍ അത്തരം ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകുമ്പോഴേ വിശദീകരിക്കാൻ സാധിക്കൂവെന്ന് ജയരാജൻ മറുപടി നൽകി. ശശിയുടെ കഴിവിലും കാര്യശേഷിയിലും തനിക്ക് സംശയമില്ല. വീഴ്ചയുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് കൂട്ടിച്ചേർത്താണ് ജയരാജൻ നിർത്തിയത്.

നേതൃത്വത്തിൽ സംഘടനാ ചുമതല വിഭജിച്ച് നല്‍കിയതിലും വിമര്‍ശനമുയർന്നു. ചുമതലകള്‍ കടലാസില്‍ എഴുതി വിതരണം ചെയ്യുന്നതല്ലാതെ ആരും അതൊന്നും നിര്‍വഹിക്കുന്നില്ല, ഒരേ നേതാക്കള്‍ക്ക് ഒന്നിലധികം ചുമതലകള്‍ നല്‍കുന്നു എന്നിങ്ങനെയായിരുന്നു വിമർശനം. വാര്‍ത്ത ചോർത്തിയത് സംബന്ധിച്ചും വിമര്‍ശനമുയർന്നു. അതിനിടെ ശശിയുടെ നിയമന ഉത്തരവ് ചൊവ്വാഴ്ച വൈകീട്ട് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിൽ വൈകീട്ടെത്തിയ ശശി പിണറായിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അദ്ദേഹം ചുമതലയേൽക്കും.

Tags:    
News Summary - no disqualification for p sasi says ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.