നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനൊപ്പം
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പിന്തുണക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വരാജിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.
എൽ.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ദത്താത്രേയ പറഞ്ഞു. ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാർഥിയേ നിർത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണ്. എൽ.ഡി.എഫ് തുടർഭരണം ഉണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വർഗീയ ലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണം. കേരളത്തിൽ ഇടത് പക്ഷ മുന്നണി തന്നെയാണ് നിലമ്പൂരിൽ ജയിച്ച് വരേണ്ടത്. കാലഘട്ടത്തിൻ്റെ ആവശ്യമാണത്. പിണറായി സർക്കാരിന്റെ സഹായഹസ്‌തം എല്ലാവർക്കും ലഭിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ കേരളം ഒന്നാം സ്ഥാനത്തുതന്നെയാണ്. നിലവിൽ കേരളം സർക്കാർ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണ്.’ -സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു.
ഹിന്ദുമഹാസഭ മലപ്പുറം ജില്ല പ്രസിഡന്‍റ് പ്രകാശൻ വള്ളിക്കുന്ന്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സുനിൽ കെ.എസ് ചേർത്തല എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.