കൊച്ചി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) നേതാക്കളുടെ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് നടന്ന എൻ.ഐ.എ പരിശോധനക്ക് പിന്നാലെ അറസ്റ്റിലായ ഹൈകോടതി അഭിഭാഷകനെ കോടതി റിമാൻഡ് ചെയ്തു. വൈപ്പിൻ എടവനക്കാട് മായാബസാർ ഐ.എ. മുഹമ്മദ് മുബാറക്കിനെയാണ് (32) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജനുവരി 13 വരെ റിമാൻഡ് ചെയ്തത്. സംസ്ഥാനത്ത് 56 ഇടങ്ങളിലായി വ്യാഴാഴ്ച നടത്തിയ റെയ്ഡിന് പിന്നാലെയാണ് മുബാറക്കിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.
പി.എഫ്.ഐയുടെ കീഴിൽ ആയോധനകലയും ഹിറ്റ് സ്ക്വാഡ് പരിശീലനവും നൽകിയിരുന്ന ആളാണ് മുബാറക്കെന്നാണ് എൻ.ഐ.എയുടെ ആരോപണം. ഇയാളുടെ വീട്ടിൽനിന്ന് ബാഡ്മിന്റൺ റാക്കറ്റ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ പിടിച്ചെടുത്തതായും എൻ.ഐ.എ പറയുന്നു.
വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ഇയാളുടെ വീട്ടിൽനിന്ന് കോടാലി, വാളുകൾ, അരിവാളുകൾ എന്നിവ കണ്ടെടുത്തു. മറ്റ് സമുദായങ്ങളിലെ നേതാക്കളെയും മറ്റും ലക്ഷ്യമിട്ട് ഹിറ്റ് സ്ക്വാഡുകളെ പി.എഫ്.ഐ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.
പി.എഫ്.ഐ നിരോധനത്തിന് മുമ്പ് കഴിഞ്ഞ സെപ്റ്റംബറിൽ കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് മുബാറക്കിനെയും പ്രതിചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.