പാരിപ്പള്ളി (കൊല്ലം): കല്ലുവാതുക്കൽ ഊഴയ്ക്കോട് നവജാത ശിശുവിനെ മാതാവ് ഉപേക്ഷിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതുടർന്ന് ജീവനൊടുക്കിയ ബന്ധുവായ ആര്യക്ക് പ്രതി രേഷ്മയുടെ മൊബൈൽ ചാറ്റിങ്ങിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് വിവരം.
രേഷ്മയുടെ ഫേസ്ബുക്ക് ഐ.ഡിയുടെ പാസ്‌വേഡ് തനിക്കറിയാമെന്നും അതുപയോഗിച്ച് താൻ രേഷ്മയുടെ ചാറ്റിങ് നോക്കിയിരുന്നെന്നും ആര്യ ഭർത്താവിനോട് വളരെ മുമ്പ് പറഞ്ഞിരുന്നു. പലരുമായും രേഷ്മ ഇത്തരത്തിൽ ചറ്റിങ്ങ് നടത്തിയ വിവരവും ആര്യ പറഞ്ഞിട്ടുണ്ട്.
എന്നാൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ഭർത്താവ് ആര്യയെ ഉപദേശിച്ചിരുന്നു. ആര്യക്ക് പാസ്‌വേഡ് അറിയാവുന്നതുകൊണ്ട് അടുത്ത സൗഹൃദമുണ്ടായിരുന്ന ബന്ധുവായ ഗ്രീഷ്മയുമായും ഈ വിവരങ്ങൾ ചർച്ച ചെയ്യുമായിരുന്നു എന്നാണ് വിവരം. അതാണ് ഒരുമിച്ച് ജീവനൊടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
അതേസമയം, മരണത്തിന് തൊട്ടുമുമ്പ് ആര്യ എഴുതിവച്ച കത്തിൽ രേഷ്മ തന്നോട് വഞ്ചന കാട്ടിയതായി സൂചിപ്പിക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് ആര്യ ഇങ്ങനെ എഴുതിയതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
ഗ്രീഷ്മയുടെ മരണത്തെക്കുറിച്ച് മാതാവിനെയും സഹോദരിയെയും ഇനിയും അറിയിച്ചിട്ടില്ല. വിദേശത്തുള്ള പിതാവ് തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും. അതിനു ശേഷമേ മാതാവിനെയും സഹോദരിയെയും മരണവിവരം അറിയിക്കുകയുള്ളൂ. പിതാവ് എത്തിയശേഷം രാവിലെ 10 മണിയോടെ മൃതദേഹം സംസ്കരിക്കും. വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ ഞായറാഴ്ച ആര്യയുടെ വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.