തിരുവനന്തപുരം: മദ്യവർജനമാണ് നയമെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ ഈ വർഷം മാത്രം ലൈസൻസ് നൽകിയത് 32 പുതിയ ബാറുകൾക്ക്. അതിനുപുറമെ ബിയർ, വൈൻ പാർലറുകൾക്കും അനുമതി നൽകി. ബാറുകൾ അനുവദിക്കാൻ ഈ വർഷം ലഭിച്ച 31 അപേക്ഷകളും കഴിഞ്ഞവർഷത്തെ ഒരു അപേക്ഷയും പരിഗണിച്ചാണ് 32 ബാറുകൾക്ക് ലൈസൻസ് നൽകിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എക്സൈസ് കമീഷണറേറ്റിൽനിന്ന് രേഖാമൂലം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബാറുകൾ അനുവദിച്ച കണക്കുകൾ കൃത്യമായുണ്ടെങ്കിലും സംസ്ഥാനത്ത് എത്ര ബിയർ ആൻഡ് വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ചുവെന്നതിെൻറ കണക്ക് ക്രോഡീകരിച്ചിട്ടില്ല. ത്രീ സ്റ്റാർ തസ്തികയിലാണ് കൂടുതൽ ബാറുകൾ അനുവദിച്ചത്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും ബാറുകൾ അനുവദിച്ചിട്ടുണ്ട്. പുതുതായി അനുമതി ലഭിച്ച ബാറുകളേറെയും എറണാകുളം, തൃശൂർ ജില്ലകളിലാണ്. ത്രീ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബിയർ, വൈൻ പാർലറുകൾക്കും ബാർ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
സർക്കാർ മദ്യനയപ്രകാരം ത്രീ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കാണ് ഇപ്പോൾ ബാർ ലൈസൻസ് അനുവദിക്കുന്നത്. നേരത്തേ ബ്രൂവറികളും ഡിസ്റ്റലറികളും ആരംഭിക്കാൻ അനുമതി നൽകിയത് ഏറെ വിവാദമുയർത്തിയിരുന്നു. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആരോപണമാണ് ഉയർന്നത്. ഇതിനെതുടർന്ന് ബ്രൂവറികൾക്ക് ലൈസൻസ് നൽകാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചു. ഇൗ ഉത്തരവിനുശേഷം പുതിയ ബാർ ലൈസൻസിനുള്ള അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.