മലപ്പുറം: ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങിയ ദേശീയപാത വികസനം, പുനരധിവാസം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ സ്തംഭിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ ഇരകൾ ഹൈകോടതിയെ സമീപിച്ചതോടെയാണ് വികസനം നിർേത്തണ്ടിവന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിന് പുറമെ ഇരകൾക്ക് പുനരധിവാസം ഉറപ്പുവരുത്തുന്ന നിയമം നടപ്പാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കൃത്യമായ നിലപാട് സ്വീകരിക്കാത്തതിനാൽ എറണാകുളം, തൃശൂർ ജില്ലകളിലും മലപ്പുറം പൊന്നാനി മുതൽ കുറ്റിപ്പുറം വരെയും ദേശീയപാത അധികൃതർ ഇറക്കിയ 3ഡി വിജ്ഞാപനശേഷമുള്ള നടപടികൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
മലപ്പുറം ഇടിമൂഴിക്കലിൽ നേരത്തേ നിർദേശിച്ച അലൈൻമെൻറ് മാറ്റിയതിനെതിരെയും ജനകീയ സമരസമിതി കോടതിയെ സമീപിച്ചിരുന്നു. അലൈൻമെൻറ് മാറ്റാനുള്ള തീരുമാനം സാമാന്യബുദ്ധിക്ക് ഉൾക്കൊള്ളാനാവുന്നതല്ലെന്ന് അഭിപ്രായപ്പെട്ട കോടതി, ഇടിമൂഴിക്കൽ മുതൽ കുറ്റിപ്പുറം വരെ സ്ഥലമേറ്റെടുക്കാൻ ഇറക്കിയ 3എ വിജ്ഞാപനവും റദ്ദാക്കി. ഉത്തരവിനെതിരായ റിവ്യൂ ഹരജി പരിഗണനയിലാണ്. കോടതിവിധി എതിരായാൽ സർക്കാറിന് 3എ വിജ്ഞാപനം അടക്കമുള്ള നടപടികൾ വീണ്ടും ചെയ്യേണ്ടിവരും.
1956ലെ ദേശീയപാത നിയമം അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിക്കും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകുന്നതിന് പുറമെ ഇരകളെ പുനരധിവസിപ്പിക്കേണ്ടത് 2013ലെ മതിയായ നഷ്ടപരിഹാര, സുതാര്യ ഭൂമിയേറ്റെടുക്കൽ, പുനരധിവാസ അവകാശനിയമം (ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട്) പ്രകാരം സർക്കാർ ബാധ്യതയാണ്. ഇതിന് സംവിധാനം കാണാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോയതാണ് കോടതി ഇടപെടലിന് കാരണം.
ഭൂമിയേറ്റെടുക്കുന്നതോടൊപ്പം പുനരധിവാസവും ഉറപ്പുവരുത്താനാണ് ഈ നിയമം നടപ്പാക്കിയത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇതിൽ ഒളിച്ചുകളി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.