തിരുവനന്തപുരം: മാർച്ച് 31നകം മസ്റ്ററിങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ. ഇതുസംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത സ്ഥിരീകരിക്കുന്ന മറുപടിയാണ് ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി നൽകിയത്.
യോഗ്യരായവരുടെ പട്ടികയിൽനിന്ന് ഒഴിവാകുന്ന സാഹചര്യമൊഴിവാക്കാൻ തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻ.ആർ.കെ സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിർത്തും.
ഇവർക്ക് മസ്റ്ററിങ് നടത്തിയ ശേഷം റേഷൻ ലഭ്യമാവും. ഇതുവരെ 95.83 ശതമാനം മുൻഗണന കാർഡംഗങ്ങൾ മസ്റ്ററിങ് നടത്തി. റേഷൻ കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. ഇ-പോസ് മെഷീനിലൂടെ മസ്റ്ററിങ് സാധ്യമായില്ലെങ്കിൽ ഐറിസ് സ്കാനറുണ്ട്. മേരാ കെ.വൈ.സി ആപ് വഴിയും മസ്റ്ററിങ് നടത്താം. ബോധപൂർവം മസ്റ്ററിങ് നടത്താത്തതിന്റെ കാരണം സർക്കാർ പരിശോധിക്കുന്നുണ്ട്. മസ്റ്ററിങ് നടത്തിയില്ലെങ്കിൽ 1,54,80,040 മുൻഗണന അംഗങ്ങളിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്താനിടയുണ്ട്. അതിനാൽ പരമാവധി പേർക്ക് മസ്റ്ററിങ് നടത്താനാണ് ശ്രമമെന്നും അർഹരായ ഒരാൾക്കുപോലും റേഷൻ നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.