കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ കേസുകൾ ഇടുക്കി ജില്ല കലക്ടർക്കുതന്നെ തീർപ്പാക്കാനാകുമെന്നും പ്രത്യേക ഓഫിസറെ നിയമിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ ഹൈകോടതിയിൽ. കൈയേറ്റവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കലക്ടർക്ക് രണ്ട് മാസത്തിനകം തീർപ്പാക്കാനാകുമെന്ന് കരുതുന്നതായാണ് പ്രാഥമിക വിലയിരുത്തലെന്ന നിലയിൽ സർക്കാർ അറിയിച്ചത്. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ഓഫിസറെ നിയോഗിക്കാനാകുമോ എന്നറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നിലപാട് രേഖാമൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടി.
മൂന്നാർ മേഖലയിലെ കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് സംഘടനയടക്കം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സ്റ്റോപ് മെമ്മോ ലംഘിച്ച് മൂന്നാർ മേഖലയിൽ 25ഓളം നിർമാണം നടന്നതായി സർക്കാർ അറിയിച്ചു. ഇതിൽ ചിലതിൽ റിസോർട്ടുകൾ പ്രവർത്തിക്കുന്നതായും വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറി നടത്തിയ നിർമാണത്തിന്റെ പട്ടിക നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്നും സർക്കാർ ഭൂമി കൈയേറി റിസോർട്ട് നടത്തുന്നത് തടയണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. റിപ്പോർട്ട് നൽകാമെന്ന് അമിക്കസ് ക്യൂറിയും കൈയേറി നടത്തുന്ന നിർമാണത്തിന്റെ പട്ടിക നൽകാമെന്ന് സർക്കാറും അറിയിച്ചു.
മൂന്നാറിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഹരിത ട്രൈബ്യൂണൽ നിർദേശിച്ച സാഹചര്യത്തിൽ ഇതിനായി സ്ഥലം കണ്ടെത്തുന്ന വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.