കോഴിക്കോട്: ഡി.വൈഎഫ്.ഐ ദേശീയ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെ പിന്തുണച്ച് ബന്ധുവും സാമൂഹിക പ്രവർത്തകയുമായ ഷീബ അമീർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിനെ പിന്തുണച്ച് പിതാവിന്‍റെ സഹോദരിയായ ഷീബ അമീർ രംഗത്തെത്തിയത്.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് അരുതാത്തതാണോ എന്ന ചോദ്യവും ഷീബ അമീർ ഉന്നയിക്കുന്നു. റിയാസ്-വീണ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന എഫ്.ബി പോസ്റ്റുകൾ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാൻ ഇതെഴുതുന്നത്...
വിവാഹ വാർഷികത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാൻ ഇടയായി...
മുഹമ്മദ് റിയാസിന്‍റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം..
കേരളത്തിന്‍റെ രാഷ്ടീയ സാംസ്ക്കാരിക സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..
The Uncrowned king of kudallor എന്ന് കോടതി വിധിയിൽ വന്ന കൂടല്ലൂർ കുഞ്ഞുവിന്‍റെ (പള്ളിമഞ്ഞാലിൽ ) കുടുംബമാണ് റിയാസിന്‍റേത്..
കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്‍റെ മൂത്ത മകൻ പി.കെ. മുഹമ്മദ് (എക്സസൈസ് കമീഷണർ ) ആയിരുന്നു..
ഭാര്യ ആയിഷ (ലണ്ടൻ ഹൈക്കമീഷണർ ആയിരുന്ന സെയ്ത് മുഹമ്മദിന്‍റെ പെങ്ങൾ )
ഈ ദമ്പതികളുടെ മകനാണ് റിയാസിന്‍റെ വാപ്പ അബ്ദുൾ ഖാദർ (വിശിഷ്ട സേവാമെഡൽ നേടിയ റിട്ട: പൊലീസ് കമീഷണർ )
അവരുടെ ഒരു ജേഷ്ഠസഹോദരൻ ആണ് പി.എം അബ്ദുൽ അസീസ്, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാൾ. (ഡോക്യുമെന്‍ററി സിനിമകൾക്ക് കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്)
കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്‍റെ രണ്ടാമത്തെ മകൻ , പി.കെ മൊയ്തീൻകുട്ടി എം.എ എൽ.എൽ.ബി (കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.എൽ.എയും) ആയിരുന്നു..
മൂന്നാമത്തെ മകൻ പി.കെ. മുഹമ്മദ് കുഞ്ഞി, തന്‍റെ 16 വയസ്സിൽ കൽക്കട്ട കോൺഫറൻസിൽ പങ്കെടുത്തയാൾ , ദേശാഭിമാനി സബ്ബ് എഡിറ്റർ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളിൽ അംഗം ആയിരുന്നു..
ഇളയ മകൻ പി.കെ.എ റഹീം റാഡിക്കൽ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റിൽ മാഗസിൻ ജ്വാല പബ്ലിക്കേഷൻസ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു...
ഒരു മകൾ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പൻ വിവാഹം കഴിച്ചത് അവരെയായിരുന്നു...
ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്‍റെയോ ജാതിയുടേയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്...
ഒരു ദേശത്തിന്‍റെ ചരിത്രത്തിൽ ഈ കുടുംബം കൊടുത്ത സംഭാവനകൾ ആ കാലഘട്ടത്തിലെ ചരിത്ര രേഖകൾ നോക്കിയാൽ മനസ്സിലാകും..
പി.കെ മൊയ്തീൻ കുട്ടി പൂർത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിന്‍റെ പണി പൂർത്തിയാക്കിയതടക്കം...
ആദ്യ വിവാഹബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേർത്ത് വായിക്കണം..
ഇത്രയും പറഞ്ഞത് എന്‍റെ ജേഷ്ഠന്‍റെ മകനാണ് റിയാസ് എന്നതു കൊണ്ടാണ്..
ഞാൻ ഷീബ അമീർ, പി.കെ .എ റഹീമിന്‍റെ മകൾ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.