'കെ.ടി. ജലീൽ കേരളത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം'; ഓപൺ സർവകലാശാല വിഷയത്തിൽ ആഞ്ഞടിച്ച് എം.എസ്.എഫ്

മലപ്പുറം: യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കു വേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്റ്റട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്ന് എം.എസ്.എഫ്. ഒന്നാം പിണറായി സർക്കാറിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ കേരളത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. മലപ്പുറത്ത് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ തീരുമാനം രൂക്ഷമായി ബാധിക്കുന്നത് മലബാറിനെയാണ്. പ്ലസ് ടു കഴിഞ്ഞ മലബാറിലെ വിദ്യാർഥികള്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിരുന്നത് വിദൂരവിദ്യാഭ്യസ സംവിധാനവും പ്രൈവറ്റ് രജിസ്‌ട്രേഷനുമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് മലബാറിലെ വിദ്യാർഥി സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും നവാസ് പറഞ്ഞു.

നിലവില്‍ പ്ലസ് ടുവിന് 60,000 വിദ്യാർഥികള്‍ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ശാശ്വത പരിഹാരം സീറ്റുവർധനയല്ല, അധിക ബാച്ച് അനുവദിക്കലാണ്. വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് സംഘടനയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

സ്കോളർഷിപ്പിൽ നിലവില്‍ പ്രവേശനം നേടിയ വിദ്യാർഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ് വ്യക്തമാക്കി.

Tags:    
News Summary - MSF reacts strongly to KT Jaleel in Open University issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.