കോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി. അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കേസിൽ കൂടുതൽ പേർ കക്ഷി ചേർന്നു. കേസ് വീണ്ടും വാദം കേൾക്കാൻ ഈ മാസം 31ലേക്ക് മാറ്റി. ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റംഗമെന്നു കാണിച്ച് എൻ.കെ. അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, അഡ്വ.ഒ.കുഞ്ഞിക്കോയ തങ്ങൾ, സുധീർ കോയ, ഷാജഹാൻ, ഇ.ഹാരിസ് എന്നീ ആറുപേരാണ് അഡ്വ.പി.എസ്. മുരളി മുഖേന രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുല്ല മുമ്പാകെ ഹരജി നൽകിയത്.
കൂടുതൽ രേഖകളും മറ്റും സമർപ്പിക്കാനുണ്ടെന്നും വീണ്ടും വാദം കേൾക്കണമെന്നും കാണിച്ച് എതിർ കക്ഷികളായ വഹാബ് വിഭാഗവും ഹരജി നൽകി. രണ്ട് അപേക്ഷയും കോടതി അനുവദിച്ച് കേസ് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയായിരുന്നു. ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡൻറ് ബി. ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ മറ്റു രണ്ടു പരാതിക്കാരുമായി നൽകിയ ഹരജിയിലാണ് നടപടി.
എതിർ വിഭാഗത്തിന് വേണ്ടി അഡ്വ.പി.ടി. രാജേഷ് കോടതിയിൽ എതിർ ഹരജി നൽകിയിരുന്നു. പാർട്ടി മുൻ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മുദ്ദസർ അഹമ്മദ്, അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന ഔദ്യോഗിക വിഭാഗം ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.