കൊച്ചി: രണ്ടാം പിണറായി സർക്കാറിന്‍റെ അവസാനകാലത്ത് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ തുടങ്ങിയവരുടെ പേഴ്സനൽ സ്റ്റാഫുകൾക്കായി ഒരു മാസം ഖജനാവിൽ നിന്ന് ചെലവഴിച്ചത് 4.62 കോടി. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കായി ആകെ 524 പേഴ്സനൽ സ്റ്റാഫ് ആണ് ഉണ്ടായിരുന്നത്. 6000 രൂപ മുതൽ രണ്ടരലക്ഷം രൂപയോളം ശമ്പളം വരെ വാങ്ങുന്നവർ ഇക്കൂട്ടത്തിലുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇതിനിടെ, തിങ്കളാഴ്ചയോടെ പിണറായി സർക്കാർ നിയമിച്ച എല്ലാ പേഴ്സനൽ സ്റ്റാഫിനെയും വിടുതൽ ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
പിണറായി വിജയനാണ് ഏറ്റവും കൂടുതൽ പേഴ്സനൽ സ്റ്റാഫ് ഉണ്ടായിരുന്നത്-27 പേർ. 31000 രൂപ ശമ്പളം വാങ്ങിയ ഓഫിസ് അറ്റൻഡന്റ് മുതൽ 2.21 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന സീനിയർ ലീഗൽ കോൺസൽ വരെയുള്ള സ്റ്റാഫിനായി ഒരു മാസം ചെലവിട്ടിരുന്നത് 27 ലക്ഷം രൂപയിലേറെയാണ്. അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായി വി.ഡി. സതീശനുണ്ടായിരുന്നത് 25 പേഴ്സണൽ സ്റ്റാഫാണ്. 28,000 രൂപ ശമ്പളമുള്ള ഓഫിസ് അറ്റൻഡന്റ് മുതൽ 1.77 ലക്ഷം രൂപ കിട്ടുന്ന അസി. പ്രൈവറ്റ് സെക്രട്ടറി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാസർകോട് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ മുഹമ്മദ് അഷ്റഫിന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് 27 പേരാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിനെ കൂടാതെ,വൈദ്യുതി മന്ത്രി, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്കും 25 പേരുണ്ട്. തദ്ദേശ മന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് 24 പേരും സഹകരണ വകുപ്പ് മന്ത്രി, റവന്യൂമന്ത്രി, കൃഷി മന്ത്രി, പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി, ആരോഗ്യ,വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി എന്നിവർക്ക് 23 പേരുമാണ് പേഴ്സണൽ സ്റ്റാഫായി ഉള്ളത്. ജലവിഭവ വകുപ്പ് മന്ത്രിക്കും ചീഫ് വിപ്പിനും 21 പേർ വീതമാണ് ഉള്ളത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ്, രജിസ്ട്രേഷൻ-പുരാവസ്തു വകുപ്പ് മന്ത്രിമാർക്കാണ് ഏറ്റവും കുറവ് പേഴ്സണൽ സ്റ്റാഫുള്ളത്-19 പേർ വീതം.
പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും കുറവ് പ്രതിമാസ ശമ്പളം വാങ്ങിയിരുന്നത് വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്ക് ആണ്- 6033 രൂപ. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേരുണ്ടായിരുന്നു.
ധനകാര്യ മന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസൽ, വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ധനമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പൊതുമരാമത്ത് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, വൈദ്യുതി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ആരോഗ്യ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, വ്യവസായ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഫിഷറീസ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവരാണ് ഉയർന്ന ശമ്പളം കിട്ടുന്നവർ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രതിമാസം ശമ്പളം കൊടുക്കാനായി 27,24,015 രൂപ ചെലവഴിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്റെ ഓഫീസിനു വേണ്ടി ചെലവിട്ടത് 25,60,653 രൂപയാണ്. ചീഫ് വിപ്പിന്റെ ഓഫീസ് 20,44,795 രൂപയും 20 മന്ത്രിമാരുടെ സ്റ്റാഫിനായി 3,89,01,459 രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇവർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ 3350 രൂപയും ഏറ്റവും ഉയർന്ന പെൻഷൻ 83400 രൂപയുമാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.