കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കേസിൽ രണ്ടാംപ്രതിയാക്കിയതിന് പിന്നാലെയാണ് ചോദ്യംചെയ്യൽ. സുധാകരനെതിരായ മൊഴികൾ, തെളിവുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമെന്നാണ് വിവരം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജയിലിലെത്തി ചോദ്യംചെയ്യും. തനിക്കെതിരെ മൊഴിനൽകിയയാളെ കെ. സുധാകരനുവേണ്ടി മറ്റൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും നിലവിലുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ക്രൈംബ്രാഞ്ച് ചോദിച്ചറിയും.
അതേസമയം, കെ. സുധാകരന് തട്ടിപ്പിൽ പങ്കില്ലെന്ന് ഏതാനും ദിവസം മുമ്പ് മോൻസൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതേകാര്യം ശനിയാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ മോന്സണ് ആവർത്തിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല. പേരുകള്‍ വെളിപ്പെടുത്തരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പി.എസിന് കേസില്‍ ബന്ധമുണ്ടോയെന്ന് അറിയാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കൂവെന്നും മോന്സണ് പറഞ്ഞു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുധാകരനെതിരെ ജൂൺ 21വരെ അറസ്റ്റ് ചെയ്യുന്നതടക്കം കടുത്ത നടപടികളെടുക്കുന്നത് ഹൈകോടതി തടഞ്ഞിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. 23നാണ് സുധാകരനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കെ. സുധാകരന് പണം വാങ്ങുന്നത് താന്‍ കണ്ടതാണെന്ന് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത് വെളിപ്പെടുത്തിയിരുന്നു. ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി സുരേന്ദ്രൻ എന്നിവർക്കും മോന്സണ് പണം നല്‍കിയിട്ടുണ്ടെന്ന് അജിത് പറഞ്ഞിരുന്നു. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മോൻസൺ മാവുങ്കലിനെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള കേസുകളിൽ വിധി വരാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.