തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡിയായി പുനര്‍നിയമനം നൽകിയ വ്യക്തിയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. മില്‍മയിലെ വിവിധ യൂനിയനുകളുമായി ശനിയാഴ്ച തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍ന്ന് മില്‍മയില്‍ തൊഴിലാളി യൂനിയനുകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡി ഡോ. പി. മുരളിക്ക് പുനര്‍നിയമനം നല്‍കിയതിനെതിരെ യൂനിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം മേഖലക്ക് കീഴിൽ കടുത്ത പാൽക്ഷാമം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ചര്‍ച്ച നടന്നത്.
മലബാറില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന പി. മുരളി കഴിഞ്ഞമാസം സര്‍വിസില്‍നിന്ന് വിരമിച്ചിരുന്നു. ഇദ്ദേഹത്തിന് സര്‍ക്കാര്‍ രണ്ട് വര്‍ഷം പുനര്‍നിയമനം നല്‍കി. പുനര്‍നിയമനം താഴേതട്ടിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാക്കുമെന്ന വാദമുയര്‍ത്തിയായിരുന്നു യൂനിയനുകളുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.