കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുൻ യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസുവിനെയടക്കം അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ ചട്ടപ്രകാരം മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈകോടതി. തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതികളായ സുഭാഷ് വാസു, സുരേഷ് ബാബു, ഷാജി. എം. പണിക്കർ, എം. മധു, ശിവൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അശോക് മേനോെൻറ ഇടക്കാല ഉത്തരവ്.
അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം അനുവദിക്കാതിരുന്ന കോടതി അറസ്റ്റിന് മുമ്പ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പാലിക്കണമെന്ന് വ്യക്തമാക്കി. ഹരജിയിൽ സർക്കാറിന് വിശദീകരണം നൽകാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. തുടർന്ന് പിന്നീട് പരിഗണിക്കാനായി മാറ്റി.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ 11 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സുഭാഷ് വാസു ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019 ആഗസ്റ്റ് ഒന്നിനാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസെടുത്ത നടപടി നിയമ വിരുദ്ധമാണെന്നും എസ്.എൻ.ഡി.പി യോഗത്തിെൻറ ഭരണഘടന അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഭാരവാഹികളെന്ന നിലയിൽ പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.