കോഴിക്കോട്: ചെറിയ സ്ഥലത്ത് ചുരുങ്ങിയ കാലംകൊണ്ട് വനമൊരുക്കുന്ന ‘മിയാ വാക്കി’ വനവത്കരണം സംസ്ഥാനത്ത് വ്യാപകമാവുന്നു. പല വിദ്യാലയങ്ങളും കുട്ടികളിൽ പ്രകൃതിയോടും മരങ്ങളോടും താൽപര്യം ജനിപ്പിക്കാൻ ‘മിയാ വാക്കി’ വനങ്ങളൊരുക്കി മാതൃകയാവുകയാണ്. മരവും കാടുമെല്ലാം നശിച്ച് ആവാസ വ്യവസ്ഥ ഇല്ലാതാവുന്നത് കൂടിയതോടെയാണ് മിയാ വാക്കിക്ക് വലിയ പ്രചാരം ലഭിച്ചത്. പ്രശസ്ത ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ പ്രഫ. അകിറമിയാ വാക്കിയാണ് ഇൗ മാതൃക ആവിഷ്കരിച്ചത്.
രണ്ടോ മൂന്നോ സെൻറിൽ നൂറോളം മരങ്ങൾ തഴച്ചുവളർന്നൊരു വനം -അതാണ് ‘മിയാ വാക്കി’. അനുയോജ്യ സ്ഥലത്ത് നാലടി ആഴത്തിൽ മണ്ണ്മാറ്റി ചകിരിച്ചോറ്, അറക്കപ്പൊടി, കാലി വളം, മണ്ണ് ഇവയുടെ മിശ്രിതം നിറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഒരു ചതുരശ്ര മീറ്ററിൽ നാല് തൈ വീതം നടാം. അടുത്തടുത്ത് വളരുന്ന മരങ്ങൾ സൂര്യപ്രകാശത്തിന് പരസ്പരം മത്സരിക്കുന്നതോടെയാണ് പെെട്ടന്ന് കാണ്ഡവളർച്ചയുണ്ടായി കാടാകുന്നത്. സാധാരണയിലും പത്തിരട്ടി വേഗതയിൽ മരങ്ങൾ വളർച്ച നേടും. കേരളത്തിെൻറ പല ഭാഗങ്ങളിലും മിയാ വാക്കി വനങ്ങൾ ഇതിനകം വളർന്നുതുടങ്ങിയിട്ടുണ്ട്.
ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം വളർത്തണമെന്നതാണ് ഇൗ രീതിയുടെ അടിസ്ഥാന തത്ത്വമെങ്കിലും പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായി പത്തു ശതമാനംവരെ മറ്റു സസ്യങ്ങളും വളർത്താം. താന്നി, ആരിവേപ്പ്, രാമച്ചം, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ, പേരാൽ, അശോകം എന്നിവയെല്ലാം നടാം. കേരളംപോലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾക്ക് യോജ്യമാണീ രീതി. വീട്ടുവളപ്പിലും ഫ്ലാറ്റിനോട് ചേർന്നുമെല്ലാം ഇങ്ങനെയൊരു കാടൊരുക്കാം. കാലാവസ്ഥ വ്യതിയാനത്തെ തടയാന്‍ ഇൗ വനങ്ങള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം കനകക്കുന്നിൽ ഇത്തരമൊരു വനം വളർന്നുവരുന്നുണ്ട്.
സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം വന നിർമിതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കിമിടുന്നുണ്ട്. ഗുഡ് എർത്ത് ഓർഗനൈസേഷൻ കൊടിയത്തൂർ വാദിറഹ്മ കാമ്പസിൽ അനാർക്ക് ബിൽഡേഴ്സ് ഉടമ ടി.കെ. ലൈസിെൻറയും ചേന്ദമംഗലൂരിലെ വ്യവസായി പി.കെ. അബ്ദുറസാഖിെൻറയും പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിതസേനയുടെയും സഹകരണത്തോടെ മിയാ വാക്കി വനപദ്ധതി തുടങ്ങുന്നുണ്ടെന്ന് പ്രസിഡൻറ് ഹാമിദലി വാഴക്കാട് പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.