കോഴിക്കോട്: മെഡിക്കൽ കോളജിൽ നിർമിക്കാനിരുന്ന സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിൽ ട്രോമകെയർ യൂനിറ്റിന് മുഖ്യ പരിഗണന നൽകി പദ്ധതി രൂപരേഖ പരിഷ്കരിച്ചു. പ്രധാനമന്ത്രി സ്വസ്ഥ്യ സുരക്ഷ യോജനയുടെ(പി.എം.എസ്.എസ്.വൈ) കീഴിൽ നിർമിക്കാനിരുന്ന കെട്ടിട സമുച്ചയം ട്രോമകെയർ കം സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സ് എന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. 150 കോടി രൂപയായിരുന്നു മുമ്പ് പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിൽ ഇപ്പോൾ 45 കോടി രൂപകൂടി ചേർത്ത് 195 കോടിയാക്കി വർധിപ്പിച്ചിട്ടുണ്ട്.
മുൻ പദ്ധതി പ്രകാരം 120 കോടി കേന്ദ്രവും 20 കോടി സംസ്ഥാന സർക്കാറുമാണ് വകയിരുത്തുന്നത്. വർധിപ്പിച്ച പദ്ധതി തുകയും സംസ്ഥാന സർക്കാർ വകയിരുത്തും. ആറു നിലകളിലായി ആറ് ഓപറേഷൻ തിയറ്ററുകളായിരുന്നു ആദ്യ പ്രോജക്ടിലുണ്ടായിരുന്നത്. എന്നാൽ, താഴെ നിലയിൽ പൂർണമായും ട്രോമകെയർ യൂനിറ്റും മറ്റു നിലകളിലായി 19 തിയറ്ററുകളും ഉൾപ്പെടുത്തി ഏഴു നിലകളായാണ് പുതുക്കിയ പ്രോജക്ട് പ്രകാരം നിർമാണം നടക്കുക.
ട്രോമകെയർ കൂടാതെ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. ഇതോടെ 1.67 ലക്ഷം സ്ക്വയർ ഫീറ്റ് ഉണ്ടായിരുന്ന കെട്ടിടസമുച്ചയത്തിെൻറ വിസ്തീർണം 2.54 ലക്ഷം സ്ക്വയർ ഫീറ്റ് ആയി വർധിക്കും.
40 ഐ.സി.യു ബെഡുകൾ 190 ആയും 40 ട്രോമ ബെഡുകൾ പുതുതായും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, 217 ഐ.പി ബെഡുകൾ 200 ആയി കുറയും. പദ്ധതിയുടെ നിർമാണ ചുമതലയുള്ള എച്ച്.എൽ.എല്ലിെൻറ തിരുവനന്തപുരം ഓഫിസിലേക്ക് പി.എം.എസ്.എസ്.വൈ ഓഫിസിൽനിന്നാണ് വ്യാഴാഴ്ച പരിഷ്കരിച്ച ഉത്തരവ് ലഭ്യമായത്. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിയിരുന്ന നിർമാണ പ്രവൃത്തി മാറ്റംവരുത്തിയതിനാൽ രണ്ടു വർഷമെടുക്കുമെന്ന് എച്ച്.എൽ.എൽ പ്രിൻസിപ്പൽ ചീഫ് എൻജിനീയർ സോളമൻ ഫെർണാണ്ടസ് പറഞ്ഞു. മേയ് രണ്ടിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കോംപ്ലക്സിന് തറക്കല്ലിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.