തിരുവനന്തപുരം: എല്ല് പൊടിയുന്ന അപൂര്‍വ രോഗവുമായി പൊളിഞ്ഞുവീഴാറായ വീട്ടില്‍ ജീവിതം തള്ളിനീക്കിയ ആറ്റിങ്ങല്‍ കരിംപാലോട് സ്വദേശി അജിതകുമാരിക്ക് വീടായി. മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ പ്രേക്ഷകര്‍ നല്കിയ തുകകൊണ്ടാണ് വീട് നിര്‍മിച്ചത്. സ്നേഹസ്പര്‍ശം അവതാരക കെ.എസ്. ചിത്രയും സാമ്പത്തികസഹായം നല്കി നിര്‍മാണത്തില്‍ പങ്കാളിയായി. എട്ടുവർഷമായി അജിതകുമാരി എല്ല് പൊടിയുന്ന രോഗവുമായി കിടപ്പാണ്. ഭർത്താവ് അനിലും 85 വയസ്സുള്ള ഭർതൃമാതാവും രണ്ടു കുട്ടികളുമുള്ള കുടുംബം. വിവാഹ പ്രായമെത്തിയ മകൾ. സ്ഥിരവരുമാനമില്ലാതെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഷ്ടപ്പെട്ട കുടുംബത്തിനാണ് സ്നേഹസ്പർശം വഴി പുതുജീവിതം കിട്ടിയത്.
ഒരു ഗുണകാംക്ഷി നൽകിയ സ്ഥലത്താണ് മീഡിയവൺ മൂന്നു മുറിയുള്ള വീട് നിർമിച്ചത്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അജിതകുമാരിക്ക് താക്കോൽ കൈമാറി. മീഡിയവൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ് പദ്ധതി വിശദീകരിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത, പീപിൾസ് ഫൗണ്ടേഷൻ ജില്ല പ്രതിനിധി എം. ആരിഫ്, മീഡിയവൺ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജ്യോതി വെള്ളല്ലൂർ എന്നിവർ സംസാരിച്ചു.
സ്നേഹസ്പർശം പദ്ധതിയിലൂടെ സംസ്ഥാനത്ത് നിർമിച്ച 33ാമത് വീടാണ് തിരുവനനന്തപുരത്ത് കൈമാറിയത്. ഞായറാഴ്ച കൊല്ലം കരുനാഗപ്പള്ളിയിൽ 34ാമത് വീട് ട്രാവൻകൂർ മെഡിക്കൽ കോളജ് ചെയർമാൻ എ. അബ്ദുസ്സലാം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.