ചെങ്ങന്നൂർ: എം.സി റോഡിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വെൺമണി കൈമളേത്ത് പുത്തൻവീട്ടിൽ വിഷ്ണു എന്ന അനൂപ് ആനന്ദ് (27) ആണ് മരിച്ചത്. ബൈക്കിന്‍റെ പിന്നിലിരുന്നു യാത്ര ചെയ്ത സുഹൃത്ത് വെൺമണി ചെറിയാലുംമൂട് തെങ്ങിഴേത്ത് വീട്ടിൽ ഷിജു (21)നെ ഇരുകാലുകളും ഒടിഞ്ഞ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽ ഇൻസ്ട്രമെന്‍റേഷൻ ജോലി ചെയ്യുകയായിരുന്ന അനൂപ് വിദേശത്തേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. രാത്രി 11.30നോടെ സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ നിന്ന് ദോശ കഴിച്ച ശേഷം തിരികെ വെൺമണിയിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. ഗവ. ഐ.ടി.ഐ. ജങ്ഷനിലെ ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തുവെച്ച് തെങ്കാശിയിൽ നിന്നും അമൃതയിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്കോർപിയോ വാൻ ഇടിക്കുകയായിരുന്നു.
കരസേന മുൻ ഉദ്യോഗസ്ഥൻ ആനന്ദൻപിള്ളയുടെ മകനാണ് അനൂപ്. വിരമിച്ച ശേഷം വിദേശത്ത് ജോലി ചെയ്യവേ പക്ഷാഘാതം വന്ന് സംസാരശേഷി നഷ്പ്പെട്ട ആനന്ദൻപിള്ള, ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടെയാണ് മകന്‍റെ ദാരുണാന്ത്യം. അമ്മ: പത്മിനിയമ്മ. സഹോദരി അശ്വതി രഞ്ചിത്ത്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.
മൃതദേഹം മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.