തിരുവനന്തപുരം: മരടിൽ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ കണ്ണീർ വെച്ച് ഫ്ലാറ്റ് നി ർമാതാക്കളും രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയും ലക്ഷ്യമിടുന്നത് നിയമവിരുദ്ധ നിർ മാണങ്ങളുടെ ‘സാധൂകരണം’. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ് തും തീരദേശ പരിപാലന അതോറിറ്റിയെ കുറ്റപ്പെടുത്തിയും കൈകഴുകുന്ന ലോബി 2007 മുതൽ 2019 വരെ യുള്ള കാലത്ത് നടത്തിയ നിയമവിരുദ്ധ നടപടികൾ ഞെട്ടിക്കുന്നതാണ്.
2007ൽ സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) കെട്ടിട നിർമാണ സൈറ്റുകളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയിടത്താണ് വിഷയത്തിെൻറ തുടക്കം. തുടർന്ന് അഞ്ച് ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ 32 നിർമാണങ്ങൾക്ക് നിയമവിരുദ്ധമായി നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. പലരും നിർമാണം നിർത്തിയപ്പോൾ വിവാദ ഫ്ലാറ്റ് നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ചു. 2007 ജൂലൈ 31ന് നോട്ടീസും തുടർനടപടിയും കോടതി സ്റ്റേ ചെയ്തു. പക്ഷേ, ഫ്ലാറ്റ് നിർമാതാക്കളുടെ ഹരജിയിൽ തീരുമാനം വൈകി. ഇക്കാലയളവിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ സഹായത്തോടെ ഫ്ലാറ്റ് ലോബി അഞ്ചിൽ നാല് സമുച്ചയത്തിെൻറയും നിർമാണം പൂർത്തിയാക്കി. കെട്ടിടങ്ങൾക്ക് പഞ്ചായത്തിെൻറ നമ്പറിന് ഉത്തരവും നേടി. ഒടുവിൽ 2012ൽ ഹൈകോടതി സിംഗിൾ ബെഞ്ച് ഹരജികൾ തീർപ്പാക്കി. തീരദേശ നിയന്ത്രണനിയമം ലംഘിച്ച കേസിൽ പക്ഷേ, കേരള തീരദേശ പരിപാലന അതോറിറ്റിയെ (കെ.സി.ഇസഡ്.എം.എ) കക്ഷിപോലും ആക്കിയിെല്ലന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.
അതേസമയം തദ്ദേശസ്ഥാപനത്തിന് നിയമപ്രകാരം വീണ്ടും നോട്ടീസ് നൽകാമെന്ന് ഉത്തരവിൽ ഉണ്ടായിട്ടും പെർമിറ്റ് റദ്ദുചെയ്യാനുള്ള നടപടിക്ക് മരട് നഗരസഭ തയാറായില്ല. വിജിലൻസ് ക്രമക്കേട് കണ്ട കേസുകളിലായിരുന്നു വഴിവിട്ട ഇൗ സഹായം. ഹൈകോടതി ഡിവിഷൻ ബെഞ്ച് 2015 ജൂണിൽ കേസ് പരിഗണിച്ചപ്പോൾ തീരദേശ നിയന്ത്രണ നിയമലംഘനം കെ.സി.ഇസഡ്.എം.എ ചൂണ്ടിക്കാട്ടിയെങ്കിലും 2003ലെ ലേക്ക്ഷോർ കേസ് വിധിയിൽ തീരദേശ പരിപാലന മാപ്പിലുള്ള പ്രശ്നം കണ്ടെത്തിയത് ചൂണ്ടിക്കാട്ടി തള്ളി. പക്ഷേ, കൊച്ചിയുടെയും മരട് നഗരസഭയുടെയും സി.ആർ.ഇസഡ് പ്രകാരമുള്ള കഡസ്ട്രൽ മാപ്പ് (ഭൂമി അതിർത്തിയും മറ്റും വ്യക്തമാക്കുന്ന മാപ്പ്) ഉണ്ടെന്നത് പരിഗണിക്കപ്പെട്ടില്ല.
തീരദേശ നിയന്ത്രണ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നഗരസഭയുടെ ബാധ്യതയാണെന്നും കെട്ടിട ഉടമകൾക്ക് അതില്ലെന്നുമുള്ള നിരീക്ഷണം നീക്കാൻ അതോറിറ്റി നൽകിയ റിവ്യൂ ഹരജിയും 2015 നവംബറിൽ തള്ളി. തുടർന്നാണ് 2016 ജനുവരിയിൽ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ നോട്ടീസ് നൽകിയിട്ടും നഗരസഭ ഹാജരായില്ല. 2017 ഏപ്രിലിൽ കോടതി വീണ്ടും നോട്ടീസ് അയച്ചു. അപ്പോഴാണ് നഗരസഭ അഭിഭാഷകനെ ചുമതലപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.