ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ കോളജില്‍ വിദ്യാർഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്തബാധ. ഒരു വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാർഥി തിരുവനന്തപുരം നേമം എടക്കോട് സ്നേഹസില്‍ സുരേഷിെൻറ മകൻ പ്രേം സാഗറാണ് (18) മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇതേതുടർന്ന് പ്രതിഷേധവുമായി വിദ്യാർഥികൾ എത്തിയത് കോളജ് പരിസരത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. കഴിഞ്ഞ ഡിസംബറിലാണ് കോളജ് വിദ്യാർഥികള്‍ക്കിടയില്‍ മഞ്ഞപ്പിത്തബാധയുള്ളതായി ശ്രദ്ധയിൽപെട്ടത്. ജനുവരി അവസാനത്തോടെ ഇത് വ്യാപകമായി പടര്‍ന്നു. അപ്പോഴാണ് പ്രേമിനും രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രേം ചികിത്സക്കായി നാട്ടിലേക്ക് പോയി. മാര്‍ച്ചില്‍ തിരിച്ചെത്തിയെങ്കിലും സംശയം തോന്നിയ ഒരു അധ്യാപിക നിർദേശിച്ചതനുസരിച്ച് നടത്തിയ പരിശോധനയില്‍ അസുഖം പൂര്‍ണമായി മാറിയില്ലെന്ന് കണ്ടെത്തി. വീണ്ടും നാട്ടിലേക്ക് ചികിത്സക്കായി പോയ പ്രേമിനെ ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 11ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജീവന് നിലനിര്‍ത്താൻ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചു. കുറച്ചുദിവസങ്ങളായി പ്രേം വെൻറിലേറ്ററിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളായി മസ്തിഷ്ക മരണം സംഭവിച്ചു. രോഗം ബാധിച്ച പ്രേം പച്ചമരുന്നും ഹോമിയോ മരുന്നും കഴിച്ചിരുന്നുവെന്നും അവസാനം അലോപ്പതി ചികിത്സ തേടുകയായിരുന്നുവെന്നും കോളജ് പ്രിന്‍സിപ്പൽ ഡോ. ആൻറണി തോമസ് പറഞ്ഞു. ഇത്തരത്തിൽ ചികിത്സയിലുണ്ടായ പിഴവായിരിക്കാം മരണത്തില്‍ കലാശിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കോളജിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപരും ഉള്‍പ്പെടെ 250 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, നൂറിലധികം കുട്ടികൾക്ക് മാത്രമേ രോഗബാധയുണ്ടായുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് കാൻറീനടുത്തുള്ള കിണറിനോട് അടുത്ത് സ്ഥിതിചെയ്യുന്ന സെപ്റ്റിക് ടാങ്ക് കവിഞ്ഞതാണ് രോഗാണുക്കള്‍ പടരാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. ഇതിനിടെ, അധ്യാപകരും വിദ്യാർഥികളും പ്രേമിെൻറ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മരുന്നിനും അവയവമാറ്റത്തിനുമായി 50ലക്ഷം ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനിടെ, കോളജ് മാനേജ്മെൻറ് ചികിത്സസഹായവുമായി ഞായറാഴ്ച തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിയിരുന്നു.
പ്രേം സാഗറിെൻറ മരണത്തെ തുടര്‍ന്ന് വിദ്യാർഥികള്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. തുടര്‍ന്ന് കോളജ് അധികൃതര്‍ ചര്‍ച്ചക്ക് തയാറായി വിദ്യാർഥികൾക്ക് അനുകൂല നിലപാട് എടുത്തതോടെ സമരം ഒത്തുതീര്‍പ്പിലെത്തി. കൂലിപ്പണിക്കാരനായ സുരേഷിെൻറയും അർബുദബാധിതയായ പ്രീതയുടെയും ഏകമകനാണ് പ്രേം. സഹോദരി സ്നേഹ തിരുവനന്തപുരത്ത് ഗവേഷണ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.